തിരുവനന്തപുരം: പൊലിസ് മേധാവി ടി.പി.സെൻകുമാറിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഡ്വക്കേറ്റ് ഹാരിസ് ബീരാനെ കെ.എസ്.ആർ.ടി.സിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പത്തു വർഷമായി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി കേസുകൾ വാദിച്ചിരുന്നത് ഹാരിസ് ബീരാനായിരുന്നു.
എന്നാൽ സെൻകുമാറിനുവേണ്ടി സുപ്രീംകോടതിയിൽ വാദിക്കുകയും സർക്കാരിന് പ്രതികൂലമായി വിധി നേടിയെടുക്കുകയും ചെയ്തതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. വി. ഗിരിയാണ് പുതിയ അഭിഭാഷകൻ.
മൂന്നു മാസത്തിനിടെ 13കേസുകളിൽ തിരിച്ചടിനേരിട്ട സാഹചര്യത്തിൽ ഹൈക്കോടതിയിലെ സ്‌റ്റാൻഡിംഗ് കൗൺസൽ ജോൺ മാത്യുവിനെയും മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹാരിസിനെ മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശം അടങ്ങിയ കത്ത് ഗതാഗതമന്ത്രി തോമസ് ചാണ്ടി കെ.എസ്.ആർ.ടി.സി എംഡിയ്ക്ക് കൈമാറിയിട്ടുണ്ട്. എൻ.സി.പിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു മാസം മുമ്പാണ് ജോൺ മാത്യുവിനെ സ്‌റ്റാൻഡിംഗ് കൗൺസലായി സർക്കാർ നിയമിച്ചത്.