സെന്തില്‍ ബാലാജിക്കെതിരായ പൊതുതാല്പര്യഹര്‍ജി; ജൂലൈ ഏഴിലേക്ക് മാറ്റി മദ്രാസ് ഹൈക്കോടതി

 

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരായ പൊതുതാല്പര്യഹര്‍ജി മദ്രാസ് ഹൈക്കോടതി ജൂലൈ ഏഴിലേക്ക് മാറ്റി. വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെതിരെയാണ് ഹര്‍ജി. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ വകുപ്പില്ലാ മന്ത്രിയായി തുടരാനായിരുന്നു നീക്കം. സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള തീരുമാനത്തെ ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. ഗവര്‍ണറുടെ നിലപാടിനെ തള്ളി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സെന്തില്‍ ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്റെ പേരില്‍ സ്വന്തമാക്കിയെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദാനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

അതിനിടെ,സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ കോടതി നിര്‍ദ്ദേശമോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസ് എടുക്കാനാകില്ല. കേരളം അടക്കം 10 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിന്‍വലിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അന്വേഷണ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരിക്കുന്നത്.

 

Top