പത്മാവദ് പ്രദര്‍ശിപ്പിക്കില്ലെന്ന് ഉറച്ച് ഹരിയാനയും രാജസ്ഥാനും;സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍

pathmavath film

ന്യൂഡല്‍ഹി: വിവാദ സിനിമ പദ്മാവദ്‌ന് നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ഹരിയാനയും രാജസ്ഥാനും വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി തീരുമാനമെടുത്തതെന്നും വിധി പഠിച്ചശേഷം കൂടുതല്‍ നടപടികളിലേക്കു കടക്കുമെന്നും ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വിജ് മുന്പ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.

ഇതേ നിലപാട് തന്നെയാണ് രാജസ്ഥാന്‍ സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നെങ്കിലും ഇതിനെതിരേ അപ്പീല്‍ പോകാനുള്ള സാധ്യതകള്‍ പരിഗണിക്കുമെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ അറിയിച്ചു.

നേരത്തെ, പത്മാവദ് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി ലഭിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

വിവാദമായി മാറിയ ചിത്രം ‘ പത്മാവദ്’ പ്രദര്‍ശിപ്പിക്കുന്നതിന് ചില സംസ്ഥാനങ്ങള്‍ വീണ്ടും നിരോധനമേര്‍പ്പെടുത്തിയതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവെയാണ് വീണ്ടും പ്രതിഷേധം ഉയര്‍ന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ചിത്രത്തിന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ഇതിനെതിരെയാണ് ബെന്‍സാരി സുപ്രീം കോടതിയെ സമീപിച്ചത്.

Top