രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്ന സെന്‍കുമാര്‍മാരില്‍ നിന്നും രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേടില്ല

കൊച്ചി: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്. രാജ്യദ്രോഹികളായ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും പിന്തുണയ്ക്കുന്ന സെന്‍കുമാര്‍മാരില്‍ നിന്നും രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ലെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കിര്‍ കുറിച്ചു.

ആര്‍,എസ്.എസും ബി.ജെ.പിയും രാജ്യത്തിന്റെ ദേശീയ പതാകയും ഇന്ത്യന്‍ ഭരണഘടനയും അംഗീകരിക്കാത്തവരാണവരെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഹരീഷ് വാസുദേവനെ പാകിസ്ഥാനിലേക്ക് അയക്കണമെന്നും പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ന്യൂനപക്ഷ വോട്ട് ലക്ഷ്യം വച്ചുള്ളതാണെന്നും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ പ്രസ്താവന നടത്തിയിരുന്നു. സെന്‍കുമാറിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ഹാരിസ് രംഗത്ത് വന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

രാജ്യസ്നേഹം ആർക്ക്?

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടാനുള്ള സമരത്തിൽ പലപ്പോഴും ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്നവരോ, സമരത്തിൽ പങ്കെടുത്തതിനു ബ്രിട്ടീഷ്കാർക്ക് മാപ്പ് എഴുതി കൊടുത്തവരോ ആണ് RSS കാർ.

ഈ രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്തവരാണ് RSS. അത് തള്ളിപ്പറഞ്ഞവരാണ്.

ദേശീയ പതാകയോ?
ത്രിവർണ്ണ പതാക RSS അംഗീകരിച്ചിട്ടില്ല.

ദേശീയഗാനത്തെ തള്ളിപ്പറഞ്ഞവരാണ് RSS കാർ.

രാഷ്ട്രപിതാവോ?
മഹാത്മാഗാന്ധിയെ RSS അംഗീകരിക്കുന്നില്ല. ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെ RSS അനുഭാവി. ഗാന്ധിവധ ഗൂഢാലോചന കേസിൽ പ്രതിയായിരുന്ന സവർക്കർ RSS ആചാര്യൻ.

ആ സവർക്കറുടെ ഫോട്ടോ പാർലമെന്റിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും വെച്ചത് RSS/BJP ക്കാർ.

മഹാത്മാഗാന്ധിയുടെ ഫോട്ടോയിലേക്ക് പ്രതീകാത്മകമായി ഇപ്പോഴും നിറയൊഴിക്കുന്നത് BJP നേതാക്കൾ.

ഇന്ത്യയെ ഇന്ത്യയാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലച്ചു, ഈ രാജ്യത്തിന്റെ മതേതര ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്നു, ഇതൊക്കെയാണ് BJP യുടെ സംഭാവന.

ഇന്ത്യയും പാക്കിസ്ഥാനും വിഭജിച്ചപ്പോൾ ഇൻഡ്യാ വേണ്ട പാക്കിസ്ഥാൻ മതിയെന്ന് തീരുമാനിച്ചു പാക്കിസ്ഥാനിൽ കുടിയേറിവരാണ് അവിടത്തെ പൗരന്മാർ. 70 വർഷത്തിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 3 യുദ്ധങ്ങൾ നടന്നു. കാർഗിൽ ആയിരുന്നു അവസാനത്തേത്. ആ യുദ്ധങ്ങളിലെല്ലാം പാക്കിസ്ഥാനോടൊപ്പം ചേർന്ന് ഇന്ത്യൻ പട്ടാളക്കാർക്ക് എതിരെ യുദ്ധം ചെയ്ത, അവരെ പിന്തുണച്ച ചിലർ ഒരു രേഖയുമില്ലാതെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നു. അവർ ഒരുവശത്ത്.

ഇന്ത്യ സ്വാതന്ത്രമാകാൻ ജീവൻ കൊടുത്ത, വിഭജന സമയത്ത് പാക്കിസ്ഥാൻ എന്ന മതരാഷ്ട്രത്തെ തള്ളിപ്പറഞ്ഞു ഇന്ത്യയെന്ന മതേതര രാജ്യം സ്വീകരിച്ചു 3 യുദ്ധങ്ങളിലും ഇന്ത്യയെ പിന്തുണച്ച, യുദ്ധത്തിൽ പങ്കെടുത്ത മുസ്‌ലീം സഹോദരങ്ങൾ മറുവശത്ത്.

മതാടിസ്ഥാത്തിൽ പൗരത്വം തീരുമാനിക്കാനും, പാക്കിസ്ഥാനിലെ ഹിന്ദുവിന് ഇന്ത്യയിൽ പൗരത്വം നൽകാനും ഇന്ത്യയിലെ മുസ്ലീങ്ങളെ ‘ചിതലുകളാക്കി’ പൗരത്വം നിഷേധിക്കാനും പുറത്താക്കാനും നിയമനിർമ്മാണം വഴി പദ്ധതി ഉണ്ടാക്കുകയാണ് BJP/RSS ചെയ്തത്.

സത്യത്തിൽ ആരാണ് പാക്കിസ്ഥാന് വേണ്ടി വാദിക്കുന്നത്?? നമ്മളോ അവരോ?

ഓരോ തവണ BJP പ്രതിസന്ധിയിൽ ആകുമ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയിലെന്ന പോലെ തീവ്രവാദികൾ രാജ്യത്ത് ബോംബ് പൊട്ടിക്കുന്നു.. പാർലമെന്റ് അക്രമിക്കപ്പെടുന്നു.. രാജ്യസ്നേഹികളായ പാവം പട്ടാളക്കാരെ കൊല്ലുന്നു.. BJP രക്ഷപ്പെടുന്നു.. പൊതുബോധം സംരക്ഷിക്കാൻ ചില മുസ്‌ലീം നാമാധാരികളെ തൂക്കി കൊല്ലുന്നു..

അവരാണ് നമ്മളെ, പതാകയും, ഭരണഘടനയും, ഗാന്ധിയെയും അംഗീകരിച്ചു ബഹുമാനിക്കുന്ന ഇന്ത്യക്കാരെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരുന്നത്..

ഈ രാജ്യത്തെ ഹിന്ദു-മുസ്ലീങ്ങളെ വിഭജിച്ചു അതിനിടെ രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിച്ചു രാജ്യംവിടാൻ വലിയ മുതലാളിമാരെ സഹായിക്കുന്ന BJP/RSS കാർ സത്യത്തിൽ രാജ്യദ്രോഹികളാണ്. അവരേ പിന്തുണയ്ക്കുന്ന സെൻകുമാരന്മാരിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ല.

അഡ്വ.ഹരീഷ് വാസുദേവൻ.

Top