‘പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നു’: ഹരീഷ് പേരടി

ഴിഞ്ഞ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പാലക്കാട്ട് സിനിമ ഷൂട്ടിങ് തടഞ്ഞ സംഭവം വലിയ ചര്‍ച്ചയായിരുന്നു. കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്ര പരിസരത്ത് നടന്നുവരികയായിരുന്ന ‘നീയാം നദി’ സിനിമയുടെ ഷൂട്ടിംഗ് തടയുകയും ഉപകരണങ്ങള്‍ തകര്‍ക്കുകയുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചെയ്തത്.

ഹിന്ദു-മുസ്ലിം പ്രണയം സിനിമയുടെ ഇതിവൃത്തമാകുന്നുവെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു ഷൂട്ടിംഗ് തടഞ്ഞത്. വിഷയത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമാസംഘടനകള്‍ ഇടപെടാത്തതിലുള്ള അമര്‍ഷം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

പ്രതികരിക്കാത്ത എല്ലാ സിനിമാസംഘടനകളുടെയും മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്. ‘കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാസംഘടനകളുടെയും മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നു… ക്രാ… ത്ഫു’ ഇതായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്ത്, സുബ്രഹ്മണ്യന്‍, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരാണ് പിടിയിലായത്. സിനിമയുടെ കഥാകൃത്ത് സല്‍മാന്‍ ഫാരിസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി അണിയറപ്രവര്‍ത്തകര്‍ വാങ്ങിയിരുന്നു. എന്നാല്‍ ചിത്രീകരണ സമയത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തുകയും ഷൂട്ട് ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Top