കൊച്ചി:തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ട നില്‍ക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി മുരളീ ഗോപി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഹരീഷ് പേരടിയും മുരളിഗോപിയും ഒന്നിച്ച് അഭിനയിച്ച രാഷ്ട്രീയ ചിത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെടുത്തിയാണ് ഹാരീഷ് പേരടിയുടെ ഈ തുറന്നെഴുത്ത്.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മികച്ച തിരക്കഥ തന്നെയാണ്. ആ കഥാപാത്രത്തിനായി വേണ്ട ഹോം വര്‍ക്കുകള്‍ ചെയ്‌താണ് അവതരിപ്പിച്ചത്. ആ ചിത്രം ഒരുപാട് സൗഭാഗ്യങ്ങള്‍ നേടി തന്നിട്ടുണ്ട്. പക്ഷേ ആ സിനിമയുടെ രാഷ്ടിയത്തോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നാണ് ഹാരീഷ് കുറിച്ചത്.
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ട സാഹചര്യത്തില്‍ സംഘ ഫാസിസത്തിനുവേണ്ടി മുരളീഗോപി നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിര്‍ക്കേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്നുവെന്നും നിന്റെ തന്തയല്ലാ എന്റെ തന്ത എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരമെന്നും ഹരീഷ് പേരടി കുറിച്ചു.
ഹാരിഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
നല്ല തിരക്കഥകളില്‍ ഒന്ന് തന്നെയാണ് LRL അതില്‍ ഒരു അഭിപ്രായ വിത്യാസവുമില്ലാ… അതു കൊണ്ടു തന്നെയാണ് മുന്‍കൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വര്‍ക്കുകള്‍ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങള്‍ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ… പ്രത്യേകിച്ചും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ട നില്‍ക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിര്‍ക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാന്‍ വിശ്വസിക്കുന്നു. ഒരു മഹാപ്രളയത്തില്‍ ഏതെക്കയോ തന്തമാര്‍ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും നിന്റെ തന്തയല്ലാ എന്റെ തന്ത… എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരം…
മുരളി ഗോപി പങ്കു വച്ച കുറിപ്പ്
ഏകാധിപന്മാർ, പല കൊടികൾക്ക് മുന്നിലും ശിരസ്സ് താഴ്ത്തി നിൽക്കുമെങ്കിലും, സ്വയം ഉണ്ടാക്കിയ നിയമാവലിയിലും സ്വന്തമായി കെട്ടിയുണ്ടാക്കിയ ധാരണാസമുച്ചയങ്ങളിലും മാത്രം ജീവിക്കും. അംഗബലവും ആയുധബലവും ഉപയോഗിച്ചുള്ള രാഷ്ട്രീയ അടിച്ചമർത്തലുകളിലൂടെ, അവർ താത്ക്കാലിക ജയങ്ങൾ കൊയ്യുമ്പോഴും സമൂഹമനസ്സ് എന്നും അവർക്ക് അപ്രാപ്യമായ ഗൂഢ ഉദ്യാനങ്ങളിൽ വിരിയുന്ന മുറിവേറ്റ ഓർമ്മയുടെ ഒരായിരം രക്‌തപുഷ്പങ്ങളെ കാണാതെയും തൊടാനാവാതെയും മുന്നേറും. ശക്തമായ അപായ സൂചനകളെ അവഗണിച്ചുകൊണ്ട് തന്നെയായിരിക്കും ഈ മുന്നേറ്റം.