ഹരിദാസന്റെ കൊലപാതകം; ആര്‍എസ്എസ് ആക്രമണത്തെ വെള്ളപൂശാനാണ് സുധാകാരന്‍ ശ്രമിക്കുന്നതെന്ന് ഇപി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: ആക്രമണങ്ങള്‍ നടത്തി കേരളത്തെ കലാപഭൂമിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഈ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് കെ സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. ഹരിദാസന് നേരെ നടന്ന ക്രൂരതകള്‍ അപലപിക്കാന്‍ സുധാകാരന്‍ തയ്യാറായില്ല. പകരം അതിനെ ന്യായീകരിക്കാനും ആര്‍എസ്എസ് ആക്രമണത്തെ വെള്ളപൂശാനുമാണ് സുധാകാരന്‍ പരിശ്രമിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഇപി ജയരാജന്റെ വാക്കുകള്‍;

സിപിഐഎം നെ സംബന്ധിച്ച് ഏറെ ദു:ഖമുണ്ടാക്കിയ ദിവസങ്ങളില്‍ ഒന്നാണ് ഇന്നലെ. പ്രിയ സഖാവ് ഹരിദാസനെ ആര്‍.എസ്.എസ്, ബിജെപി ക്രിമിനല്‍ സംഘം നിഷ്ഠൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തി. കാല്‍ മുട്ടിനുതാഴെ വെട്ടി വേര്‍പ്പെടുത്തി. കുടുംബാംഗങ്ങളുടെ കണ്‍മുന്നിലിട്ടാണ് സഖാവിനെ ക്രൂരമായി ഇല്ലാതാക്കിയത്. സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനമായ ഇന്നലെ ആ പതാക താഴ്ത്തിക്കെട്ടി സഖാക്കള്‍ക്ക് കറുത്തകൊടി കെട്ടേണ്ടി വന്നു. സങ്കടവും വേദനകളും പ്രതിഷേധങ്ങളും ഉള്‍പ്പടെ എല്ലാ വികാരങ്ങളും നെഞ്ചിലൊതുക്കി സഖാക്കള്‍ ആത്മ സംയമനം പാലിച്ചു.

തുടര്‍ച്ചയായി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്ത് പ്രകോപനം ഉണ്ടാക്കി നാടിന്റെ സമാധാനം ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് ബിജെപിയും സംഘപരിവാറും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്നത്. സഖാവ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഗവണ്‍മന്റിന് കീഴില്‍ കഴിഞ്ഞ കാലങ്ങളില്‍ ക്രമസമാധാന പാലനത്തില്‍ രാജ്യത്ത് ഒന്നാമതായി പ്രശംസ നേടിയെടുക്കാന്‍ കേരളത്തിനായി. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ ഇടതുപക്ഷത്തിനും വിശിഷ്യാ സിപിഐഎമ്മിനും ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിക്കുന്നതിന് കാരണമായി. ഇത് സഹിക്കാനാകാതെ ബി.ജെ.പി നേതൃത്വം ആക്രമണങ്ങള്‍ നടത്തി കേരളത്തെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

സഖാവ് ഹരിദാസിന് നേരെ ഇന്നലെ നടന്ന ക്രൂരതകള്‍ ഒരു വാക്കുകൊണ്ടുപോലും അപലപിക്കാന്‍ കെപിസിസി പ്രസിഡന്റ് സുധാകാരന്‍ തയ്യാറായില്ല. പകരം അതിനെ ന്യായീകരിക്കാനും ആര്‍എസ്എസ് ആക്രമണത്തെ വെള്ളപൂശാനുമാണ് സുധാകാരന്‍ പരിശ്രമിക്കുന്നത്. സിപിഐഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണെമെന്നാണ് കെ. സുധാകരന്റെ ഭാഷ്യം. 2016 ന് ശേഷം എല്‍.സി സെക്രട്ടറി ഉള്‍പ്പടെ 22 പ്രവര്‍ത്തകരെയാണ് സിപിഐഎം ന് നഷ്ടമായത്. പ്രതിസ്ഥാനത്ത് കോണ്‍ഗ്രസും ആര്‍എസ്എസും ബിജെപി, ലീഗ്, എസ്ഡിപിഐ തുടങ്ങിയവരാണ്. സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയ ചരിത്രം എടുത്ത് നോക്കിയാല്‍ അതിന് തുടക്കം കുറിച്ചതും ചോരക്കറയുടെ പാടുകള്‍ ഇന്നും മായാതെ പറ്റിപ്പിടിച്ച് കിടക്കുന്നതും കോണ്‍ഗ്രസിന്റെ കരങ്ങളിലാണ്.

ഇടുക്കിയില്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ സഖാവ് ധീരജിനെ നിഷ്ഠൂരം കുത്തിക്കൊന്നത് ആയുധപരിശീലനം ലഭിച്ച കോണ്‍ഗ്രസിന്റെ ഗുണ്ടാസംഘമാണ്. ആ കൊലയാളികളെ പിന്തുണയ്ക്കുകയും കുത്തേറ്റുവീണ് പിടഞ്ഞുമരിച്ച സഖാവ് ധീരജിനെ അധിക്ഷേപിക്കുകയും, ചോദിച്ചുവാങ്ങിയതാണ് ഈ കൊലപാതകം എന്നും പറഞ്ഞ ആളാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. ഇവരാണ് ഈ നാടിന്റെ ശാപങ്ങള്‍. സോഷ്യല്‍ മീഡിയകളിലൂടെ ഉള്‍പ്പടെ അക്രമികള്‍ക്കും കൊലപാതകികള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കും വലിയ പ്രോത്സാഹനമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഇത് തന്നെയാണ് സംഘപരിവാറും ചെയ്യുന്നത്. ഈ രണ്ട് കൂട്ടരും നാട്ടില്‍ കലാപം സൃഷ്ടിച്ച് നേട്ടമുണ്ടാക്കാം എന്ന് കരുതുന്നവരാണ്. ഈ ക്രിമിനല്‍ സംഘങ്ങളെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തി നാടിനെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും മുന്നോട്ടുവരണം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഖാവ് ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ചപ്പോഴും സുധാകരന്‍ കൊലയാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസിനകത്തെ ചിന്തിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും ഈ നിലപാട് തിരിച്ചറിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് കൊലയാളി സംഘത്തെ ന്യായീകരിച്ചതുപോലെ തന്നെ ആര്‍എസ്എസ് കൊലയാളി സംഘത്തെയും ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഇതിനെതിരെ കോണ്‍ഗ്രസിനകത്തെ സമാധാന പ്രിയരായവര്‍ രംഗത്ത് വരണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
കേരളത്തെ കലാപഭൂമിയാക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്.

മതന്യൂനപക്ഷങ്ങളെ ആക്രമിക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യമിട്ട് പരസ്യമായി തലശ്ശേരിയില്‍ ആര്‍എസ്എസ് നടത്തിയ പ്രകടനം എല്ലാവരുടേയും ഓര്‍മ്മയിലുണ്ട്. ഈ കലാപങ്ങളെ പ്രതിരോധിക്കാനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും മുന്നിട്ട് നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കളേയും ശാരീരികമായി ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് ഇന്നും തുടരുന്നത്. അതിനെ ചെറുത്ത് നാടിന്റെ സമാധാനം കാത്ത് സൂക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും പാര്‍ട്ടി സഖാക്കള്‍ ജാഗരൂകരായി രംഗത്തുണ്ടാകണം.

Top