‘കണങ്കാലിനേറ്റ പരിക്ക്’; ഹാര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ നഷ്ടമായേക്കും

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ നഷ്ടമായേക്കും. രോഹിത് ശര്‍മയ്ക്ക് പകരം ക്യാപ്റ്റനായ താരത്തിന് കണങ്കാലിനേറ്റ പരിക്കാണ് വിനയാകുന്നത്. ഹാര്‍ദിക്കിന് ലോകകപ്പിനിടെയാണ് പരിക്കേല്‍ക്കുന്നത്. ലോകകപ്പ് പാതിവഴി എത്തിനില്‍ക്കെ ഹാര്‍ദിക്കിന് പിന്മാറേണ്ടി വന്നു. പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയിലും ഹാര്‍ദിക് ഉണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിലേക്കും അദ്ദേഹത്തെ ക്ഷണിച്ചില്ല.

ഇപ്പോള്‍ പുറത്തുവരുന്നത് അദ്ദേഹത്തിന് ഐപിഎല്ലും കളിക്കാനാവില്ലെന്നാണ്. അതിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ താരം കളിക്കില്ല. രണ്ട് സീസണില്‍ ഗുജറാത്തിനെ നയിച്ച ഹാര്‍ദിക് രണ്ടാഴ്ച്ച മുമ്പാണ് തന്റെ പഴയ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. നായകസ്ഥാനം നല്‍കണമമെന്ന് ഉപാധി താരം മുന്നോട്ട് വിച്ചിരുന്നു. മിനി ലേലത്തിന് മുമ്പായി ഹാര്‍ദിക്കിനെ ടീമിന്റെ നായകനായി നിശ്ചയിക്കുകയും ചെയ്തു.

രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ കടുത്ത എതിര്‍പ്പുകളുണ്ടായിരുന്നു. താരങ്ങള്‍ക്കും അതത്ര ദഹിച്ചില്ല. പലരും പ്രതികരിക്കുകയും ചെയ്തു. പലരും മുംബൈ ഇന്ത്യന്‍സിനെ പിന്തുണക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പിന്തുണ പിന്‍വലിച്ചു. സഹതാരങ്ങള്‍ക്ക് പോലും എതിര്‍പ്പുണ്ടെന്നുള്ളത് വ്യക്തമായിരുന്നു. സൂര്യകുമാര്‍ യാദവ്, ജസ്പ്രിത് ബുമ്ര തുടങ്ങിയവര്‍ പരസ്യമായി ഇത് പ്രകടമാക്കുകയും ചെയ്തു.

രോഹിത്തിനെ മാറ്റാനുണ്ടായ സാഹചര്യത്തോട് മുംബൈ ഇന്ത്യന്‍സ് ഹെഡ് കോച്ച് മാര്‍ക്ക് ബൗച്ചര്‍ പ്രതികരിച്ചിരുന്നു. നേതൃമാറ്റത്തെ കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് ബൗച്ചര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഇതൊരു പരിവര്‍ത്തന ഘട്ടമായിട്ട് മാത്രമാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ചില ടീമംഗങ്ങളുമായും ഫ്രാഞ്ചൈസി നേതൃത്വവുമായും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഇത് ക്രിക്കറ്റാണ്, മുബൈ ഇന്ത്യന്‍സ് കുതിപ്പ് തുടരണം. മുംബൈക്ക് വേണ്ടി വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. അദ്ദേഹം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. എന്നാല്‍ പുതിയ ക്യാപ്റ്റനുമായി മുന്നോട്ട് പോകേണ്ടതുണ്ട്. മാറ്റത്തില്‍ ഇത്രത്തോളം വൈകാരികമാവേണ്ടതില്ല.” ബൗച്ചര്‍ പറഞ്ഞു.

Top