കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് രഞ്ജി ട്രോഫി റണ്‍വേട്ടയില്‍ മുന്നിലെത്തിയതിന് കാരണം: സച്ചിന്‍ ബേബി

കൊച്ചി: ഓഫ്സീസണില്‍ ചെയ്യുന്ന കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് രഞ്ജി ട്രോഫി റണ്‍വേട്ടയില്‍ മുന്നിലെത്തിയതിന് കാരണമെന്ന് കേരള ക്രിക്കറ്റ് താരം സച്ചിന്‍ ബേബി. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കഠിനാദ്ധ്വാനത്തില്‍ താന്‍ വിശ്വസിക്കുന്നു. നാം എന്ത് ചെയ്യുന്നുവോ അത് റണ്‍സായും അവസരങ്ങളായും ക്രിക്കറ്റില്‍ തിരിച്ചു ലഭിക്കും. സീനിയര്‍ താരങ്ങളില്‍ നിന്നും താന്‍ പഠിച്ച കാര്യമാണിതെന്നും സച്ചിന്‍ പ്രതികരിച്ചു.

ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ മികച്ച താരങ്ങളാണ്. എങ്കിലും ഒരു ടീമായി മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ കേരളത്തിന്റെ താരങ്ങള്‍ക്ക് ദേശീയ ടീമില്‍ ഉള്‍പ്പടെ അവസരം ലഭിക്കു. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് മുംബൈ ടീമിലില്‍ നിന്നാണ്. ആറ് വര്‍ഷമായി തമിഴ്നാട് ടീമില്‍ നിന്നും വാഷിംഗ്ടണ്‍ സുന്ദര്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. അതിന് കാരണം ഏഴ് വര്‍ഷത്തിന് ശേഷമാണ് തമിഴ്നാട് രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ എത്തുന്നത്. ഏത് ടീമായാലും ലീഗ് ഘട്ടം കടന്നാല്‍ മാത്രമെ താരങ്ങള്‍ ശ്രദ്ധിക്കുവെന്നും സച്ചിന്‍ ബേബി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സീസണിലും രഞ്ജി ട്രോഫി ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ താനായിരുന്നു റണ്‍വേട്ടയില്‍ മുന്നില്‍. കൂടുതല്‍ മത്സരങ്ങള്‍ ലഭിച്ചതോടെയാണ് മായങ്ക് അഗര്‍വാളിനെപ്പോലെയുള്ള താരങ്ങള്‍ റണ്‍വേട്ടിയില്‍ മുന്നിലെത്തിയത്. ഇത്തവണയും ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ താനാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. അതില്‍ ഒരു സാമ്യമുള്ളത് കഴിഞ്ഞ സീസണിലും ഇത്തവണയും തനിക്ക് 830 റണ്‍സാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചതെന്നും സച്ചിന്‍ ബേബി വ്യക്തമാക്കി.

Top