ഭാവിയില്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരരുത്: ഹര്‍ഭജന്‍ സിങ്ങ്

ഹൈദരാബാദ്: യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിന് ശേഷം തീക്കൊളുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ്.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്താണ് ചെയ്യേണ്ടതെന്ന് പോലീസ് കാണിച്ചുതന്നെന്നും ഭാവിയില്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരരുതെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തിനു പിന്നാലെ പോലീസുകാരെ തോളിലേറ്റി ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പോലീസ് നടപടിയെ അനൂകൂലിച്ചും വിമര്‍ശിച്ചും വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയരുന്നതിനിടെയാണ് ഹര്‍ഭജന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം രാത്രി ഡോക്ടറെ ചുട്ടെരിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്താന്‍ കൊണ്ടുവന്നതായിരുന്നു പ്രതികളെ. അതിനിടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെയാണ് നാലുപേരെയും പൊലീസ് വെടിവെച്ചുകൊന്നത്.

പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.

ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

Top