പീഡന പരാതി; എ.കെ ശശീന്ദ്രനെതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ അച്ഛന്‍

തിരുവനന്തപുരം: പീഡന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ അച്ഛന്‍. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു. പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാലേ തൃപ്തിയുണ്ടോ എന്ന് പറയാന്‍ കഴിയൂ. ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷനെ കുറിച്ച് അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമ്മീഷന്‍ ഉണ്ടെങ്കില്‍ സഹകരിക്കുമെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു.

അതേസമയം എന്‍സിപി നേതാവിനെതിരെ പീഡന പരാതിയില്‍ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്.

എന്നാല്‍ മന്ത്രിയുടെ കേസിലെ ഇടപെടല്‍ പുറത്തു വന്നതോടെ പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു. പദ്മാകരനും, എന്‍സിപി പ്രവര്‍ത്തകന്‍ രാജീവിനും എതിരെയാണ് കേസ് എടുത്തത്.

Top