അശ്ലീല വിഡിയോകള്‍ കണ്ട് പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നു; 14വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു

മുംബൈ : മഹാരാഷ്ട്രയില്‍ 14 വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു. പതിവായി അശ്ലീല വിഡിയോകള്‍ കണ്ട് പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നു എന്ന കാരണത്താലാണ് മകന്‍ വിശാലിനെ പിതാവ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ സോളാപൂരിലാണ് സംഭവം. പിതാവ് വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 13ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിന് പരാതിലഭിച്ചു. ഏറെ വൈകാതെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മാര്‍ട്ടത്തില്‍ കുട്ടി വിഷം കഴിച്ച് മരണപ്പെട്ടതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പിതാവിനെ രഹസ്യമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

മകന്‍ പഠിക്കാറില്ലായിരുന്നു എന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. മൊബൈല്‍ ഫോണില്‍ പതിവായി അശ്ലീല വിഡിയോ കണ്ട് സ്‌കൂളിലെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുമായിരുന്നു. മാതാപിതാക്കള്‍ പറയുന്നതൊന്നും വിശാല്‍ അനുസരിച്ചില്ല. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പരാതി ഉയര്‍ന്നു. പൊറുതിമുട്ടിയ വിജയ് ജനുവരി 13ന് മകനെ തന്റെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയി വിഷം കലര്‍ത്തിയ ശീതളപാനീയം വാങ്ങിനല്‍കുകയായിരുന്നു. ഏറെ വൈകാതെ കുട്ടി ബോധരഹിതനായി വീഴുകയും വിജയ് ഒറ്റക്ക് വീട്ടിലെത്തുകയും ചെയ്തു. അന്ന് വൈകുന്നേരം ഭാര്യയുമൊത്ത് സ്റ്റേഷനിലെത്തി വിജയ് കുട്ടിയെ കാണാനില്ലെന്ന് പരാതിനല്‍കുകയായിരുന്നു.

Top