‘ഹര്‍ ഘര്‍ തിരംഗ’: തപാല്‍വകുപ്പ് പത്ത് ദിവസത്തിനിടെ വിറ്റഴിച്ചത് ഒരു കോടിയിലേറെ ദേശീയ പതാകകള്‍

ഡല്‍ഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി ഒരു കോടിയിലേറെ പതാകകള്‍ തപാല്‍ വകുപ്പ് വിറ്റഴിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് രാജ്യത്തുടനീളം ഇത്രയധികം പതാകകള്‍ വിറ്റഴിച്ചതെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പറഞ്ഞു.

തപാല്‍ വകുപ്പിന് കീഴിലുള്ള ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയുമാണ് വില്‍പ്പന നടന്നത്. ഓഗസ്റ്റ് 15 വരെ വില്‍പ്പന തുടരും. ഇ-പോസ്റ്റ് ഓഫീസ് സൗകര്യം വഴി മാത്രം 1.75 ലക്ഷം പതാകകള്‍ ഓണ്‍ലൈനായി വിറ്റഴിച്ചു. പതാകയുടെ ഓണ്‍ലൈന്‍ ഡെലിവറി രാജ്യത്തുടനീളം സൗജന്യമാണ്. ഒരു പതാകയ്ക്ക് 25 രൂപ നിരക്കിലായിരുന്നു വില്‍പ്പനയെന്നും കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.

അടുത്തുള്ള പോസ്റ്റ് ഓഫീസുകളില്‍ എത്തിയോ ഇ-പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റ് വഴിയോ പതാക വാങ്ങി ജനങ്ങള്‍ക്ക് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമാകാം. ദേശീയ പതാകയ്‌ക്കൊപ്പമുള്ള സെല്‍ഫി www.harghartiranga.com എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്ത് പുതിയ ഇന്ത്യയുടെ വലിയ ആഘോഷത്തില്‍ പങ്കാളികളായി രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Top