പുറത്തുള്ളവര്‍ക്ക് ബീഡിക്കമ്പനി, അകത്ത് ഹാന്‍സ് നിര്‍മാണം; 4 പേർ പിടിയിൽ

മലപ്പുറം: വേങ്ങരയില്‍ പുകയില ഉല്‍പന്നമായ ഹാന്‍സ് നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവിടെ നിന്ന് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വേങ്ങര വട്ടപ്പൊന്ത എന്ന സ്ഥലത്താണ് ആളൊഴിഞ്ഞ റബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം കണ്ടെത്തിയത്.

അന്വേഷണ സംഘം എത്തിയ സമയത്തും കേന്ദ്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടകടവന്‍ അഫ്സല്‍ (30), തിരൂരങ്ങാടി ആര്‍.നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25), അന്യസംസ്ഥാന തൊഴിലാളി ഡല്‍ഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി പ്രതീപിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.

5 ലക്ഷത്തോളം വില വരുന്ന മൂന്നു യൂണിറ്റുകളാണ് അഞ്ചു മാസത്തോളമായി രാവും പകലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നും പാക്കിങ്ങിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു. രാത്രിയില്‍ ഇവിടെ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സoസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തി കൊണ്ടുപോയിരുന്നത്. ബീഡി നിര്‍മ്മാണം എന്നാണ് പ്രതികള്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിടിയിലായ ഹംസ പട്ടാമ്പിയില്‍ 100 ചാക്കോളം ഹാന്‍സ് പിടികൂടിയ കേസില്‍ പ്രതിയാണ്.

 

Top