അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചു;നെതന്യാഹു

ടെല്‍അവീവ്: ഗാസയിലെ അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലെ ഇന്ധനം തീര്‍ന്നിരുന്നു. തുടര്‍ന്ന് ആശുപത്രി ശനിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പിന്നാലെയാണ് 300 ലിറ്റര്‍ ഇന്ധനം ഇസ്രയേല്‍ ഇന്ധനം വാഗ്ദാനം ചെയ്തത്.

ഇസ്രയേല്‍ സൈന്യം ആശുപത്രികള്‍ ലക്ഷ്യമിടുന്നത് ചികിത്സിക്ക് ബുദ്ധിമുട്ടാണെന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞിരുന്നു. അതേസമയം, ആശുപത്രികള്‍ക്കുള്ളില്‍ നിന്നാണ് ഹമാസ് പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിച്ചു. സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിച്ചാണ് ഹമാസ് ആശുപത്രികളില്‍ ഒളിച്ചിരിക്കുന്നതെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. ഞങ്ങള്‍ക്ക് സാധാരണക്കാരുമായോ രോഗികളുമായോ യുദ്ധമില്ലെന്ന് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിനും ഇന്‍കുബേറ്ററുകള്‍ക്കും ആവശ്യമായ ഇന്ധനം നല്‍കാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അത് നിരസിച്ചുവെന്ന് നെതന്യാഹു പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രി പ്രവര്‍ത്തനരഹിതമായതോടെ മൂന്ന് നവജാതശിശുക്കള്‍ ഉള്‍പ്പെടെ അഞ്ചിലധികം രോഗികള്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടു. ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റ് പറഞ്ഞു. കുട്ടികളെ മാറ്റാനുള്ള ശ്രമം ഏകോപിപ്പിക്കാന്‍ കഠിനമായി പരിശ്രമിക്കുന്അകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ ലക്ഷ്യം ആശുപത്രികള്‍ അല്ല. തീവ്രവാദികളുടെ സൗകര്യങ്ങള്‍ തകര്‍ക്കുക എന്നതാണെന്നും ഹെക്റ്റ് പറഞ്ഞു. അല്‍-ഷിഫ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷം, കുട്ടികളെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ ആവശ്യമായ സഹായം ഇസ്രായേല്‍ നല്‍കുമെന്ന് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. അതേസമയം, അല്‍-ഷിഫ ആശുപത്രിയെ ഭീകരരുടെ താവളമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് എയ്‌ലോണ്‍ ലെവി വിശേഷിപ്പിച്ചു. ഹമാസ് തീവ്രവാദികള്‍ ആശുപത്രികളില്‍ ഒളിച്ചിരിക്കുന്നതായും ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതായും ഇസ്രായേല്‍ ആരോപിച്ചു.

Top