വെടിനിര്‍ത്തലിന്റെ മൂന്നാം ദിനം കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്

റഫ: വെടിനിര്‍ത്തലിന്റെ മൂന്നാം ദിനം കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 13 ബന്ദികളെ മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ പൗരന്മാരേയും നാല് വിദേശികളേയും റെഡ് ക്രോസിന് കൈമാറിയെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. മൂന്ന് തായ്ലന്‍ഡുകാരും ഇസ്രയേല്‍ പൗരത്വമുള്ള റഷ്യക്കാരനും ഉള്‍പ്പെടെയുള്ളവരെയാണ് വിട്ടയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ജയിലില്‍ തടവിലുണ്ടായിരുന്ന 39 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതായി ഇസ്രയേലും അറിയിച്ചിട്ടുണ്ട്. ഇതിനിടെ വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ പരിശോധനകളില്‍ ആറ് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ റെയ്ഡ് തുടരുകയാണ്. വെടിനിര്‍ത്തലിന്റെ മൂന്നാം ദിവസം കൂടുതല്‍ ട്രക്കുകള്‍ ഗാസയിലേക്ക് എത്തിച്ചേര്‍ന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ തടവുകാരാക്കിയത്. ഒക്ടോബര്‍ ഏഴ് മുതല്‍ 120 സ്ത്രീകളെയും 145 കുട്ടികളെയുമാണ് അറസ്റ്റ് ചെയ്തത്. 41 മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി, 29 പേര്‍ ഇപ്പോഴും തടങ്കലിലാണെന്നും പ്രിസണേഴ്‌സ് സൊസൈറ്റി വ്യക്തമാക്കി. 1,624 അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ പുതുക്കുകയോ ചെയ്തതായും 6 തടവുകാര്‍ കസ്റ്റഡിയിലോ തടങ്കലിലോ മരിച്ചതായും ഇവര്‍ വ്യക്തമാക്കി.ഇതിനിടെ ഹമാസ്-ഇസ്രയേല്‍ പേരാട്ടം ആരംഭിച്ച ഒക്ടോബര്‍ 7 മുതല്‍ 3,200 പലസ്തീനികള്‍ തടവിലായതായി റിപ്പോര്‍ട്ട്. തടവുകാരുടെ അവകാശങ്ങള്‍ക്കായുള്ള സംഘടനയായ പലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.

കൂടുതല്‍ അമേരിക്കന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈഡന്‍ വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഖത്തര്‍ അമീര്‍, ഈജിപ്ത് പ്രസിഡന്റ്, ഇസ്രായേല്‍ പ്രധാനമന്ത്രി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.ബന്ദിയാക്കപ്പെട്ട നാല് വയസ്സുള്ള അമേരിക്കന്‍ പൗരന്‍ അബിഗെയ്ല്‍ എഡനെ ഹമാസ് മോചിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. അമേരിക്കന്‍ പൗരത്വമുള്ള 45കാരിയായ ഒരു സ്ത്രീയെയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്.

 

Top