ഇന്നലെ മാത്രം അരലക്ഷം കേസുകള്‍; രാജ്യത്ത് കോവിഡ ബാധിതര്‍ പതിനെട്ടരലക്ഷം കടന്നു

ന്യൂഡല്‍ഹി: ഇന്നലെ മാത്രം അരലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ പതിനെട്ടര ലക്ഷം കടന്നു. എണ്ണൂറോളം കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറി. ആകെ മരണം ഇതോടെ മുപ്പത്തിയൊമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലെ ആകെ കേസുകള്‍ നാലര ലക്ഷം കടന്നു. 1500 മരണം റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനം. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി 24 മണിക്കൂറിനിടെ 19342 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 285 മരണം റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 8981 ആയി. 641021 ആണ് ആകെ രോഗബാധിതര്‍.

തമിഴ്‌നാട്ടിലെ മരണസംഖ്യ 4241 ആയി. 109 പേര്‍ കൂടി മരിച്ചു. 5609 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 263222 ആയി. ചെന്നൈയില്‍ 1021 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി. കര്‍ണാടകയില്‍ മരണസംഖ്യ 2500 കടന്നു. 98 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 2594 ആയി. 4752 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,39,571 ആണ് ആകെ രോഗബാധിതര്‍.

തെലങ്കാനയില്‍ 983 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിന് താഴെ എത്തുന്നത്.

Top