ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി ടെലികോം കമ്പനിയുടെ സേവനങ്ങള്‍ സഹ്‌റാനി ഗ്രൂപ്പിലൂടെ

സൗദി അറേബ്യ: ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി ടെലികോം കമ്പനിയുടെ മുഴുവന്‍ സേവനങ്ങളും ഇനി മുതല്‍ ജിദ്ദയിലെ സഹ്‌റാനി ഗ്രൂപ്പിലൂടെ ലഭ്യമാവും. ഇതു സംബന്ധിച്ച കരാറില്‍ ഇരു കമ്പനികളും ഒപ്പ് വെച്ചു. പുതിയ പദ്ധതിയിലൂടെ ഇരുന്നൂറോളം സ്വദേശികള്‍ക്കു നേരിട്ട് ജോലി ലഭിക്കും.

വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയ സമ്പത്തുമായാണ് ജിദ്ദയിലെ സഹ്‌റാനി ഗ്രൂപ്പ് എസ്. ടി. സി സേവനരംഗത്തേക്ക് കടന്നുവരുന്നത്. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സേവനങ്ങള്‍ നല്‍കുന്നതിനായി ജിദ്ദ ഹജ്ജ് ടെര്‍മിനല്‍, കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം, ജിദ്ദ തുറമുഖം, യാമ്പു വിമാനത്താവളം, മക്ക, മദീന എന്നിവിടങ്ങളില്‍ വിവിധ കൗണ്ടറുകളൊരുക്കും. സിം കാര്‍ഡ് വില്പന, റീ ചാര്‍ജ്ജിങ്, ഇന്റര്‍നെറ്റ് സേവനം തുടങ്ങി എസ്. ടി. സിയുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും.

വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളുമായി സഹകരിച്ചു അതാതു രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് മൊബൈല്‍ സിം കാര്‍ഡുകള്‍ നേരത്തെ വിതരണം ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ എസ്. ടി. സി ജനറല്‍ മാനേജര്‍ അയ്മന്‍ ഗശ്ശാരി, ഹജ്ജ്, ഉംറ ഓപ്പറേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ ഗൈദി, ഇന്റര്‍നാഷണല്‍ സെയില്‍സ് ഡയറക്ടര്‍ മുഹമ്മദ് ഉമൈര്‍, സഹ്‌റാനി ഗ്രൂപ്പ് പ്രസിഡന്റ് യഹ്‌യ ഹുസ്സൈന്‍ അഹമ്മദ് അല്‍സഹ്‌റാനി, ജനറല്‍ മാനേജര്‍ മാജിദ് യഹ്‌യ ഹുസ്സൈന്‍ അല്‍സഹ്‌റാനി മറ്റു മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Top