ഹജ്ജിനെത്തുന്നവര്‍ക്കുള്ള സംസം ജലവിതരണത്തിനുള്ള പദ്ധതി തയ്യാറായി

മക്ക: ഹജ്ജിനെത്തുന്നവര്‍ക്കുള്ള സംസം ജലവിതരണത്തിനുള്ള പദ്ധതി തയ്യാറായി. ഈ വര്‍ഷം 75 ലക്ഷം സംസം ബോട്ടിലുകളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യക്കാര്‍ക്കുള്ള സംസം ജലം വിവിധ വിമാനത്താവളങ്ങള്‍ വഴിയാണ് എത്തിക്കുന്നത്. ഇരുപത് ലക്ഷത്തോളം ഹാജിമാരെത്തിയ കഴിഞ്ഞ ഹജ്ജ് കാലത്ത് 30 ലക്ഷം സംസം ബോട്ടിലുകളാണ് നല്‍കിയത്.

ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇവര്‍ക്കായി 75 ലക്ഷം സംസം ജല ബോട്ടിലുകളാണ് വിതരണത്തിനുള്ളത്. ഇത് ഘട്ടംഘട്ടമായി പൂര്‍ത്തിയായി വരുന്നു. മലയാളികള്‍ക്കുള്ള സംസം ജലം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. ഹാജിമാര്‍ക്കുള്ള സംസം ജലമെത്തിക്കാന്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

ആഭ്യന്തര തീര്‍ഥാടകര്‍ക്ക് സംസം ജലം മക്കയില്‍ നിന്നും നേരിട്ട് ശേഖരിക്കാം. റമദാന് മുന്നോടിയായി സംസം കിണര്‍ പുനരുദ്ധാരണം പൂര്‍ത്തിയായിരുന്നു. ഇവിടെ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള പ്ലാന്റ് വഴിയാണ് ബോട്ടിലുകള്‍ നിറക്കുന്നത്. മദീനയിലേക്കുള്ള സംസം വിവിധ വാഹനങ്ങളിലായി എത്തിക്കുന്നുണ്ട്. മക്കയില്‍ ഹാജിമാര്‍ക്ക് കുടിക്കാനുള്ള സംസം ജലം വിവിധ ഭാഗങ്ങളില്‍ അധികമായി ക്രമീകരിച്ചിട്ടുണ്ട്.

Top