അനധികൃത തീർത്ഥാടകരെ മക്കയിലേക്കു കടത്താൻ ശ്രമിച്ചവർക്ക്‌ അമ്പത് ലക്ഷത്തിലേറെ പിഴ

സൗദി : ഹജ്ജ് അനുമതി പത്രമില്ലാത്ത ഈ വര്‍ഷം അനധികൃത തീര്‍ത്ഥാടകരെ മക്കയിലേക്കു കടത്താന്‍ ശ്രമിച്ചവര്‍ക്ക് അമ്പത് ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തിയതായി സൗദി അധികൃതര്‍. നിയമലംഘനത്തിന്റെ തോതനുസരിച്ചു പതിനായിരം മുതല്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം റിയാല്‍ വരെ ഓരോരുത്തര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. പിഴക്കു പുറമെ ഇവര്‍ക്ക് ജയില്‍ വാസവും ഇവര്‍ അനുഭവിക്കേണ്ടിവരും.

അനുമതിപത്രമില്ലാതെ ഹജ്ജിനായി മക്കയിലേക്ക് കടക്കുന്നതും അത്തരം ആളുകള്‍ക്ക് യാത്രാസൗകര്യം നല്‍കുന്നതുമെല്ലാം ഗൗരവമേറിയ നിയമലംഘനങ്ങളായിരിക്കുമെന്നു നേരത്തെ തന്നെ സൗദി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഇത്തരം ആളുകളെ തടയാന്‍ വിപുലമായ സംവിധാനങ്ങളാണ് സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഒരുക്കിയിരുന്നത്.

108 ശിക്ഷാവിധികളുമുണ്ട് ഇവര്‍ക്ക്. മൊത്തം 1,540 ദിവസങ്ങള്‍ തടവ് ശിക്ഷയുമുണ്ട്. തീര്‍ത്ഥാടകരെ കടത്തുന്നതിനായി ഉപയോഗിച്ച 15 വാഹനങ്ങള്‍ കണ്ടുകെട്ടും. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ടവരില്‍ 19 വിദേശികളുമുണ്ട്. ഇവരെ നാടുകടത്തും. അനധികൃത തീര്‍ത്ഥാടകരെ മക്കയിലേക്ക് കടത്തുന്നവര്‍ക്കു ആദ്യ തവണ ഒരാള്‍ക്ക് 10,000 റിയാലും രണ്ടാം തവണ 25,000 റിയാല്‍ വീതവും മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ 50,000 റിയാലുമാണ് പിഴ ഈടാക്കുക. പിഴക്കു പുറമെ ആദ്യ തവണ പിടിക്കപ്പെട്ടാല്‍ 15 ദിവസവും രണ്ടും മൂന്നും പ്രാവശ്യം പിടിക്കപ്പെട്ടാല്‍ യഥാക്രമം 2 മാസം, 6 മാസം എന്നിങ്ങനെ തടവ് ശിക്ഷയും അനുഭവിക്കേണ്ടതായി വരും.

Top