കരിപ്പൂര്‍ വിമാനത്താവളം വഴിയുളള ഹജ്ജ് യാത്രാനിരക്ക് വര്‍ധന; പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത്. നാളെ രാവിലെ 10 മണിയ്ക്ക് കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. അതേസമയം കരിപ്പൂരിലെ ഹജ്ജ് നിരക്ക് വര്‍ധന അന്യായമെന്ന് സമസ്ത വിമര്‍ശിച്ചു. കരിപ്പൂരിനോട് വിവേചനം കാണിക്കുന്നു. സൗദി എയര്‍ലൈന്‍സ് സര്‍വീസ് നിരക്ക് കുറവാണ്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സൗദിയില്‍ പോയി ബില്‍ഡിങ്ങ് തിരഞ്ഞെടുത്തിട്ടില്ല. മറ്റു രാജ്യങ്ങള്‍ നല്ല ബില്‍ഡിങ്ങുകള്‍ തിരഞ്ഞെടുക്കും. ഇത് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ താമസത്തെ ബാധിക്കും. സൗദി എയര്‍ലൈന്‍സില്‍ 53കി.ഗ്രാം വരെ സാധനങ്ങള്‍ കൊണ്ടുവരാം. ഇരട്ടി തുക നല്‍കുന്ന എയര്‍ ഇന്ത്യയില്‍ 37 കി.ഗ്രാം മാത്രമേ അനുവദിക്കുകയുള്ളൂ. സംസം ഉള്‍പ്പടെയുള്ള വിശുദ്ധ വസ്തുക്കള്‍ കൊണ്ടുവരാന്‍ ഇത് തിരിച്ചടിയാകും. സംഖ്യ കൂടുതലും, സൗകര്യം കുറവുമായിരിക്കും.

സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് വിമാനനിരക്ക് ഏകീകരിക്കണം. അല്ലെങ്കില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി തരണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. റണ്‍വേ വികസനം പൂര്‍ത്തിയാക്കാതെ വലിയ വിമാനങ്ങള്‍ ഇറക്കില്ല എന്ന അധികൃതരുടെ വാദം ശരിയല്ല. നേരത്തെ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങിയതാണ്. ഇപ്പോഴത്തെ വിലക്കിന്റെ കാരണമറിയില്ല. സൗദി എയര്‍ലൈന്‍സ് താല്‍പ്പര്യം അറിയിച്ചതാണ്. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുള്ളത്. ഒരു വര്‍ഷത്തിലധികമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചേര്‍ന്നിട്ടില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മൈനോരിറ്റി അഫേഴ്‌സാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു.

Top