പട്ടിണി രൂക്ഷം; ഹെയ്തിയിലെ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷിക്കുന്നത് ചെളിമണ്ണെന്ന് റിപ്പോര്‍ട്ട്

ഹെയ്തി; പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ നയങ്ങളാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഹെയ്തി ജനത. രാജ്യത്തെ പ്രക്ഷോഭവും കലാപങ്ങളും ഹെയ്ത്തി ജനതക്ക് കടുത്ത പട്ടിണിയാണ് സമ്മാനിച്ചത്. പ്രസിഡന്റ് ജുവനല്‍ മോയിസിനെതിരായ പ്രക്ഷോഭവും കലാപങ്ങളും മൂലം പ്രതിസന്ധിയിലായ ഹെയ്തിയില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇവരുടെ പ്രധാന വരുമാന മാര്‍ഗമായ ചെളിമണ്ണ് കഴിച്ചാണ് ഇപ്പോള്‍ പലരും ജീവന്‍ നില നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉദര രോഗങ്ങള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനുമായാണ് ഹെയ്തിയന്‍ ജനത ചെളിമണ്ണ് ഉപയോഗിക്കുന്നത്. കാലങ്ങളായി ഇത് ഉപയോഗിച്ച് പാത്രങ്ങളും കുടങ്ങളും പൂച്ചട്ടികളും നിര്‍മ്മിച്ചാണ് ഇവര്‍ ഉപജീവന മാര്‍ഗ്ഗം
കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ ആ ചെളിമണ്ണ് ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷിക്കേണ്ട ഗതികേടിലാണ് ഈ ജനതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കടുത്ത ദാരിദ്ര്യം നേരിടുന്ന ഹെയ്തിയില്‍ പോകരുതെന്നാണ് യു.എസ് അവരുടെ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ കണക്ക് പ്രകാരം 45.7 ശതമാനം പേരാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. കലാപങ്ങള്‍ മൂലം വന്‍ വിലക്കയറ്റവും മൂല്യത്തകര്‍ച്ചയുമാണ് ഹെയ്തി നേരിടുന്നത്.

Top