കെ.കെ ശൈലജ ടീച്ചറുടെ പ്രസ്താവന സ്ത്രീവിരുദ്ധം: വിമർശനവുമായി വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി. വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച്‌ തുറന്നു പറയുന്ന സ്ത്രീകളോട് യോജിപ്പില്ലെന്ന പ്രസ്താവനയെ വിമർശിച്ചുകൊണ്ടാണ് പ്രതികരണം.

“പരാതി പറയാൻ സ്ത്രീകൾ എന്തിനാ വർഷങ്ങളോളം കാത്തിരിക്കുന്നത് എന്ന കെ. കെ ശൈലജയുടെ ചോദ്യം അതിജീവിതരോടുള്ള അവഹേളനമാണ്. നിരവധി ട്രോമകളിലൂടെ കടന്നുപോകുന്ന പെൺ ജീവിതാവസ്ഥകളെ വിലകുറച്ചു കാണിക്കുന്ന വർത്തമാനങ്ങളാണ് ഉത്തരവാദപ്പെട്ട ഒരാളിൽ നിന്നുണ്ടായിരിക്കുന്നത്. ഇരയാക്കപ്പെടുന്നവർ അനുഭവിക്കുന്ന സാമൂഹിക സമ്മർദ്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും മനസ്സിലാക്കാതെയുള്ള ഇത്തരം വർത്തമാനങ്ങൾ എതിർക്കപ്പെടേണ്ടതാണ്. പ്രിവിലേജുകളുടെ സ്ത്രീവിരുദ്ധ പൊതുബോധത്തിൽനിന്നുളവാകുന്ന വിമർശനങ്ങൾ അതിജീവിതർക്കെതിരെ ഉന്നയിക്കുന്നത് വിപരീതഫലം ചെയ്യും”. ഉഷാകുമാരി പറഞ്ഞു.

“പീഡനങ്ങൾ തുറന്നു പറയുന്നവരുടെ ആത്മ വിശ്വാസത്തെ തകർക്കുകയും പരാതി കൊടുക്കുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രതിലോമ വർത്തമാനങ്ങൾക്ക് പകരം അതിക്രമകാരികൾക്ക് നിയമപരമായ ശിക്ഷ ഉറപ്പുവരുത്തുന്ന സംവിധാനങ്ങളെ ശക്തമാക്കുകയാണ് ഭരണത്തിൽ സ്വാധീനം ചെലുത്തുന്നവർ ചെയ്യേണ്ടത്. നീതിപൂർവകമല്ലാത്ത സംസാരം വനിതാ ശിശുക്ഷേമ വകുപ്പ് നിയന്ത്രിച്ച ഒരു മുൻ മന്ത്രിയിൽ നിന്ന് ഉണ്ടായത് ഗൗരവതരമാണെന്നും” ഉഷാകുമാരി ചൂണ്ടിക്കാട്ടി.

Top