സി.ബി.ഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു; സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. സി.ബി.ഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി തള്ളി. കേസില്‍ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു. ഇതോടെ ഹൈബി ഈഡന്‍ കോടതി കുറ്റവിമുക്തനായി. 21 പേജുള്ള കത്താണ് ജയിലില്‍ വച്ച് കൈമാറിയതെന്ന് ഫെനി മൊഴിനല്‍കി. സോളാര്‍ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയതോടെയാണ് ഇടവേളയ്ക്കുശേഷം കേസ് വീണ്ടും സജീവചര്‍ച്ചയായത്.

അതേസമയം, ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. അടുത്തമാസം 18ന് കെ ബി ഗണേഷ്‌കുമാര്‍ കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. സോളര്‍ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമന്‍സ് അയച്ചു.

പ്രതികള്‍ക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചന്നത്.കേസില്‍ ഉമ്മന്‍ ചാണ്ടി, ഫെനി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ കോടതി എടുത്തിരുന്നു.

Top