‘ എന്റെ മകളെ തീവ്രവാദിയെ കൊണ്ട് കെട്ടിച്ചു’ പൊട്ടിത്തെറിച്ച് ഹാദിയയുടെ അമ്മ

ന്യൂഡല്‍ഹി : ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേയെന്ന് ഹാദിയയുടെ മാതാവ് പൊന്നമ്മ.

തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലിം സമുദായവുമായി ബന്ധമില്ല. തീ തിന്ന് കഴിയാന്‍ തുടങ്ങിയിട്ട് നാളേറയായി. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയില്ലന്നും, അവളുടെ കൂടെ പഠിച്ചവരാണ് ചതിച്ചതെന്നും പൊന്നമ്മ പറഞ്ഞു.

മകളുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ ശരിയല്ലെന്നും ഹാദിയയുടെ മാതാവ് പ്രതികരിച്ചു.

ഹാദിയയുടെ ജീവനാണ് താന്‍ വിലകല്‍പ്പിക്കുന്നതെന്ന് അച്ഛന്‍ അശോകനും വ്യക്തമാക്കി. ഷെഫിന്‍ ജഹാന് ഹാദിയയെ കാണാനാകില്ല. ഷെഫിന്‍ ഭര്‍ത്താവാണെന്നത് സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലന്നും അശോകന്‍ പറഞ്ഞു.

ഹാദിയയെ അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ സേലത്തെ കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠനം തുടരാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

തമിഴ്‌നാട് പൊലീസിന്റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടര്‍പഠനം. അതിനാല്‍ ഭര്‍ത്താവ് അടക്കമുള്ളവര്‍ക്ക് ഹാദിയയെ കാണാനോ സംസാരിക്കുവാനോ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി ഉത്തരവിലൂടെ അറിയിച്ചു. ജനുവരി മൂന്നിന് ഈ കേസ് വീണ്ടും പരിഗണിക്കും. ഹാദിയയെ സേലത്തെ കോളേജിലേക്കെത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

തനിക്ക് സ്വാതന്ത്ര്യം വേണമെന്നും തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കോടതി മുമ്പാകെ അറിയിച്ചിരുന്നു.

കഴിഞ്ഞ പതിനൊന്നു മാസമായി താന്‍ മാനസികപീഡനം അനുഭവിക്കുകയാണ്. മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന തനിക്ക് ലഭിക്കണമെന്നും ഭര്‍ത്താവിനെ കാണണമെന്നും ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞിരുന്നു.

Top