ന്യൂഡല്‍ഹി : തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍.
വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും, പഠനം പൂര്‍ത്തിയാക്കാനനുവദിക്കണമെന്നും പരിഭാഷകന്റെ സഹായത്തോടെ ഹാദിയ കോടതിയെ അറിയിച്ചു.
എന്താണ് സ്വപ്നമെന്ന ജഡ്ജിയുടെ ചോദ്യത്തിനായിരുന്നു ഹാദിയയുടെ മറുപടി.
ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് ആഗ്രഹമെന്നും തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഭര്‍ത്താവിന് എന്റെ പഠന ചെലവ് വഹിക്കാന്‍ കഴിയുമെന്ന് ഹാദിയ മറുപടി നല്‍കി.
ഹാദിയയ്ക്ക് ഡോക്ടറാകാന്‍ എല്ലാവിധ സഹായവും നല്‍കാം. സംരക്ഷണത്തിന് കോളെജ് ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനാക്കാമെന്ന് കോടതി പറഞ്ഞു. തന്നെ ഷെഹിന്‍ സംരക്ഷിച്ചുകൊള്ളുമെന്ന് ഹാദിയ പറഞ്ഞു.
11 മാസമായി മാനസികപീഡനം അനുഭവിക്കുന്നു, മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന ലഭിക്കണം. ഭര്‍ത്താവിനെ കാണണം. ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.
തുറന്ന കോടതിയിലാണ് ഹാദിയയുടെ വാദം കേള്‍ക്കുന്നത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.
ഷെഫീന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുകളുണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ കോടതിയില്‍ അറിയിച്ചിരുന്നു.
ഐഎസ് റിക്രൂട്ടര്‍ മന്‍സി ബുറാഖിയോട് ഷെഫീന്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും, ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്നും ഷെഫീന്‍ ജഹാന്‍ ചോദിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി.
ഷെഫീന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണെന്നും, കേസിന്റെ വിധി വര്‍ഗ്ഗീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഈ വാദത്തിന് ബലം നല്‍കുന്നതാവാം എന്‍ഐഎ അന്വേഷണ സംഘം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
മഞ്ചേരിയിലെ സത്യസരണി ഒട്ടേറെപ്പേരെ മതം മാറ്റിയിട്ടുണ്ടെന്നും, ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതില്‍ ഈ സംഘനകളുടെ സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞെന്നും, കേസ് വര്‍ഗീയ മാനമുള്ളതാണെന്നും തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, എന്‍ഐഎയുടെ അന്വേഷണം കോടതിയലക്ഷ്യമാണെന്ന് ഷെഫീന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
ഹാദിയയുടെ വാദം കേള്‍ക്കുന്നില്ലെന്നും,വ്യക്തിസ്വാതന്ത്രത്തിന്റെ പ്രശ്‌നത്തിന് വര്‍ഗ്ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്, അതിന്റെ അനന്തര ഫലം അവള്‍ അനുഭവിക്കുമെന്നും’ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.
ഒരു സ്ത്രീക്ക് അവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫീന്‍ ജഹാനും കോടതിയില്‍ വ്യക്തമാക്കി.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കനത്ത സുരക്ഷയിലാണ് ഹാദിയ കോടതിയില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുവന്നത്.
താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയിലും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു.