സൽമാൻ റുഷ്ദി രക്ഷപ്പെട്ടതിൽ അത്ഭുതം എന്ന് ആക്രമിച്ച ഹാദി മറ്റാർ

ന്യൂയോര്‍ക്ക് :സൽമാൻ റുഷ്ദി രക്ഷപ്പെട്ടുവെന്ന വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് അക്രമി ഹാദി മറ്റാർ. ജയിലിൽ കഴിയുന്ന പ്രതിയുമായി ന്യൂയോർക്ക് പോസ്റ്റ് നടത്തിയ വീഡിയോ ഇന്റർവ്യൂവിലായിരുന്നു പ്രതികരണം. “അയാൾ രക്ഷപ്പെട്ടുവെന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്” എന്നായിരുന്നു മറ്റാറിന്റെ പ്രതികരണം. ന്യൂയോർക്കിലെ സാഹിത്യപരിപാടിക്കിടെയാണ് സൽമാൻ റുഷ്ദിക്ക് കുത്തേറ്റത്.

ഹാദി മറ്റാർ ഇതുവരെയും കൊലപാതകക്കുറ്റം സമ്മതിച്ചിട്ടില്ല. 24 വയസ്സ് മാത്രമാണ് ഇയാളുടെ പ്രായം. 1989-ലെ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ കീഴിൽ പുറപ്പെടുവിച്ച ഫത്‌വയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നോ അക്രമം എന്നും ഇയാൾ വ്യക്തമാക്കിയിട്ടില്ല. സൽമാൻ റുഷ്ദിയുടെ “സാത്താനിക് വേഴ്സസ്” എന്ന പുസ്തകത്തിൽ ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് മുസ്ലിംകൾക്ക് റുഷ്ദിയെ കൊല്ലാമെന്നതായിരുന്നു ഖൊമൈനി പുറപ്പെടുവിച്ച ഫത്വ.

താൻ ആയത്തുള്ളയെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേ​ഹം മാഹാനാണെന്നാണ് കരുതുന്നുമെന്നുമാണ് മറ്റാർ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യരുതെന്നാണ് മറ്റാറിന് ലഭിച്ചിരിക്കുന്ന അഭിഭാഷക നിർദ്ദേശമെന്ന് ന്യൂയോർക്ക് പോസ്റ്റ് പറയുന്നു. “ഞാൻ റുഷ്ദിയുടെ പുസ്തകത്തിന്റെ കുറച്ച് പേജുകൾ വായിച്ചിട്ടുണ്ട്. എനിക്ക് അയാളെ ഇഷ്ടമല്ല. അയാളൊരു നല്ല മനുഷ്യനാണെന്ന് ഞാൻ കരുതുന്നുമില്ല. എനിക്ക് അയാളെ ഇഷ്ടമല്ല, എനിക്ക് അയാളെ തീരെ ഇഷ്ടമല്ല” – റുഷ്ദിയെ കുറിച്ച് അക്രമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“അയാൾ ഇസ്ലാമിനെ ആക്രമിച്ചു, അവരുടെ വിശ്വാസങ്ങളെ ആക്രമിച്ചു. വിശ്വാസ വ്യവസ്ഥകളെ ആക്രമിച്ചു”, പരിപാടിക്ക് റുഷ്ദിയെത്തുന്നുണ്ടെന്ന് ഈ വർഷം ആദ്യം പുറത്തുവന്ന ഒരു ട്വീറ്റിലൂടെയാണ് താൻ അറിഞ്ഞതെന്നും ഇയാൾ പറഞ്ഞു.

സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ഇപ്പോൾ വെന്റിലേറ്ററില്‍ നിന്ന് മാറ്റി എന്നാണ് വിവരം. റുഷ്ദി സംസാരിച്ചുവെന്ന് അദ്ദേഹത്തിന്‍റെ ഏജന്റ് ആൻഡ്രൂ വൈലി യുഎസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ദ സാത്താനിക് വേഴ്‌സ് എന്ന നോവലിന്റെ പേരിൽ റുഷ്ദി പതിറ്റാണ്ടുകളോളം വധഭീഷണി നേരിടുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം നടന്നത്.

Top