ബാലണ്‍ ഡി ഓറിനായി ഹാലണ്ടും മെസിയും തമ്മിൽ പോരാട്ടം; ആകാംഷയോടെ ആരാധകർ

പാരീസ്: ഇത്തവണത്തെ ബാലണ്‍ ഡോര്‍ പുരസ്കാരം ആര് സ്വന്തമാക്കും. ലിയോണൽ മെസിയോ, എര്‍ലിങ് ഹാലണ്ടോ?. ഫുട്ബോൾ ലോകത്ത് ചര്‍ച്ചകൾ ചൂട് പിടിക്കുകയാണ്. നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും അസാമാന്യ മികവ് പുറത്തെടുത്താണ് ലിയോണൽ മെസി അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്. ഫൈനലില്‍ രണ്ടെണ്ണം ഉൾപ്പടെ ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ലോകപ്പിന്റെ താരവുമായി മെസി. ഇതിനുള്ള അംഗീകാരമായി ഫിഫ ബെസ്റ്റ് പുരസ്കാരവും മെസ്സിയെ തേടിയെത്തി.

ബാലണ്‍ ഡിഓര്‍ പുരസ്കാരത്തിനായും അർജന്റൈൻ നായകൻ മുന്നിലുണ്ട്. എന്നാൽ മെസിക്ക് കനത്ത വെല്ലുവിളിയാവുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവതാരം എര്‍ലിങ് ഹാലണ്ട്. ഗോളടിയിൽ റെക്കോര്‍ഡുകൾ തീര്‍ക്കുന്ന ഹാലണ്ട് സിറ്റിക്കൊപ്പം ചാംപ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ് കീരിടങ്ങൾ നേടിയാൽ കഥമാറുമെന്നാണ് പല വിദഗ്ധരും പറയുന്നത്. 44 മത്സരങ്ങളിൽ നിന്ന് 50 ഗോളാണ് ഇതുവരെ ഹാലണ്ട് സീസണിൽ അടിച്ച് കൂട്ടിയത്. എട്ടു അസിസ്റ്റുകളും ഹാലണ്ട് നടത്തി. ചാംപ്യന്‍സ് ലീഗിലും എട്ട് കളികളില്‍ 12 ഗോളുകളുമായി താരം മുന്നിലുണ്ട്.

അര്‍ജന്റീനക്കായി മിന്നും പ്രകടനം പുറത്തെടുക്കുമ്പോഴും പിഎസ്‌ജിക്കൊപ്പം മെസിക്ക് അത്ര നല്ല റെക്കോര്‍ഡില്ല. ലോകകപ്പിലേതുള്‍പ്പെടെ സീസണിലാകെ 34 മത്സരങ്ങളില്‍ 27 ഗോളുകളും 27 അസിസ്റ്റുകളും മെസി നേടിയെങ്കിലും പി എസ് ജി ചാംപ്യൻസ് ലീഗിൽ പ്രീക്വാര്‍ട്ടറിൽ പുറത്തായത് തിരിച്ചടിയാകുമെന്നാണ് ഹാലണ്ട് ആരാധകര്‍ പറയുന്നത്. മെസിക്ക് ഇനി പ്രതീക്ഷ ഫ്രഞ്ച് ലീഗ് കിരീടം മാത്രമാണെന്നും എന്നാല്‍ ഹാലണ്ടിന് പ്രീമിയര്‍ ലീഗിനും ചാമ്പ്യന്‍സ് ലീഗിനും പുറമെ എഫ് എ കപ്പിലും കിരീടപ്രതീക്ഷയുണ്ടെന്നും ആരാധകര്‍ ചൂബണ്ടിക്കാട്ടുന്നു.

ഇതൊക്കെയാണെങ്കിലും ലോകകപ്പ് നേട്ടത്തോളം മറ്റൊന്നിനും മൂല്യമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മെസി ആരാധകര്‍. എന്തായാലും ഫിഫ ദ് ബെസ്റ്റില്‍ എതിരാളികളില്ലാതിരുന്നതു പോലെയാവില്ല ബാലണ്‍ ഡി ഓറില്‍ കടുത്ത പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഏഴ് തവവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള താരമാണ് മെസി. ഒക്ടോബര്‍ 16നാണ് ബാലണ്‍ ഡി ഓര്‍ ജേതാവിനെ വോട്ടെടുപ്പിലൂടെ പ്രഖ്യാപിക്കു.

മെസിക്കും ഹാലണ്ടിനുമൊപ്പം ലോകകപ്പിലെ മികച്ച ഗോൾ വേട്ടക്കാരനായ കിലിയൻ എംബപ്പെയാണ് ബാലണ്‍ ഡോര്‍ പുരസ്കാരത്തിനായുള്ള മത്സരത്തിലുള്ളത്.

Top