ഗ്യാന്‍വാപി മസ്ജിദ് ; ‘ശിവലിംഗത്തിന്റെ’ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളി 

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിംഗിന് അനുമതിയില്ല. കാർബൺ ഡേറ്റിംഗ് ആവശ്യപ്പെട്ട് ഹിന്ദുമത വിശ്വാസികളായ നാല് സ്ത്രീകൾ നൽകിയ ഹരജി വാരണാസി ജില്ലാ കോടതി തള്ളി. ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താനായിരുന്നു കാർബൺ ഡേറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ ഹരജി നൽകിയത്.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹരജി തള്ളിയത്. ശിവലിംഗത്തിൽ യാതൊരു തരത്തിലുമുള്ള മാറ്റങ്ങൾ വരുത്താൻ അനുവദിക്കരുതെന്ന് സുപ്രിം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാരുടെ ആവശ്യം കോടതി തള്ളിയത്. ഹരജിക്കെതിരെ മസ്ജിദ് കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. കാർബൺ ഡേറ്റിംഗ് പോലുള്ള നടപടികൾ പള്ളിക്കകത്ത് അനുവദിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. കാർബൺ ഡേറ്റിംഗ് നടത്താൻ കോടതി അനുമതി നൽകരുതെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് വാരാണാസി ജില്ലാ ജഡ്ജ് എ.കെ വിശ്വേശൻ ശിവലിംഗം കാർബൺ ഡേറ്റിംഗ് നടത്തണമെന്ന ഹരജി തള്ളിയത്. ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് കനത്ത സുരക്ഷയാണൊരുക്കിയിട്ടുള്ളത്. ഈ സുരക്ഷ തുടരണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

Top