ഗ്യാൻവാപി പൂജ, അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രിം കോടതിയിൽ പള്ളിക്കമ്മറ്റിയുടെ ഹർജി

ഗ്യാൻവാപി പള്ളിയിൽ ആരാധനയ്ക്ക് അനുവാദം തേടിയുള്ള ഹിന്ദു വിഭാഗത്തിന്‍റെ ഹർജി നിലനിൽക്കുമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ ഹർജി നൽകി. അലഹബാദ് ഹൈക്കോടതി ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ ഹർജി നൽകിയത്.

അതേസമയം ഇന്ന് ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം എന്ന് വ്യക്തമാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി പള്ളിക്കമ്മിറ്റിയുടെ അപ്പീൽ തള്ളിക്കളഞ്ഞിരുന്നു. വരാണസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീലാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. പൂജ തടഞ്ഞ 1993 ലെ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് രോഹിത്ത് രഞ്ജൻ ആഗർവാൾ വിധിക്കുകയും ചെയ്തു.

ഗ്യാൻവാപിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധനനടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25 -ാം ആനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. വ്യാസ് കുടുംബത്തിന്‍റെ കൈവശമായിരുന്നില്ല നിലവറകൾ എന്ന പള്ളിക്കമ്മറിയുടെ വാദം കോടതി തളളുകയാണ്. നാലു ദിവസം വിശദവാദം കേട്ടാണ് ഹൈക്കോടതി ഈ മാസം പതിനഞ്ചിന് ഹർജി വിധി പറയാൻ മാറ്റിയത്. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ വിഗ്രഹങ്ങളുണ്ടെന്ന് കാട്ടിയാണ് അരാധനയ്ക്കുള്ള ഹർജി എത്തിയത്. ഹിന്ദുവിഭാഗത്തിന്‍റെ വാദം ഹൈക്കോടതിയും അംഗീകരിച്ചത് തെരഞ്ഞെടുപ്പിലും ബി ജെ പിക്ക് ആയുധമാകും. അയോധ്യക്ക് പിന്നാലെ കാശിയും മഥുരയും ചർച്ചയാക്കാനുള്ള നീക്കത്തിന് യോഗി ആദിത്യനാഥും പരസ്യപിന്തുണ നല്കിയിരുന്നു.

Top