ഗുര്‍മീത് രാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പൊലീസ് പരിശോധന

ചണ്ഡിഗഡ്: വിവാദ പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പൊലീസ് പരിശോധന നടത്തി.

പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ആശ്രമത്തില്‍ പൊലീസ് പരിശോധന നടത്തിയത്.

പരിശോധന നടത്തുന്നതിനാൽ സിര്‍സയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതികള്‍ നിയമിച്ച കമ്മിഷണര്‍ എ.കെ.എസ് പവാറിന്റെ നേതൃത്വത്തിലാണ് പരിശോധന. 41 കമ്പനി അര്‍ദ്ധ സൈനിക വിഭാഗം, നാല് കമ്പനി സൈനിക വിഭാഗം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള പൊലീസ് സേന, ഡോഗ് സ്‌ക്വാഡ് എന്നിവയാണ് പരിശോധനയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗദയുടെ ആശ്രമം സ്‌ഥാപിച്ചിരിക്കുന്നത്.

സിര്‍സയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന.

ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top