ഗുര്‍മീതിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് പ്ലാസ്റ്റിക് നാണയങ്ങൾ കണ്ടെത്തി

ചണ്ഡിഗഡ്: വിവാദ പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പൊലീസ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് നാണയങ്ങൾ കണ്ടെത്തി.

പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ആശ്രമത്തിൽ നടത്തിയ പരിശോധനയിലാണ് നാണയങ്ങൾ കണ്ടെത്തിയത്. ലാപ്ടോപ്പുകളും കംപ്യുട്ടറുകളും ആയുധങ്ങളും ആശ്രമത്തിൽ നിന്നു പോലീസ് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

ആശ്രമത്തിലെ ചില മുറികൾ സീൽ ചെയ്തതായും ഡെപ്യൂട്ടി ഡയറക്ടർ സതീഷ് മെഹ്റ പറഞ്ഞു. ഇവ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരിശോധന നടത്തുന്നതിനാൽ സിര്‍സയില്‍ നിരോധനാജ്ഞ പ്രഖ്യാപനത്തോടൊപ്പം കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

സെപ്റ്റംബർ പത്ത് വരെ മൊബൈൽ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സിർസയിൽ.

പഞ്ചാബ്-ഹരിയാന ഹൈക്കോടതികള്‍ നിയമിച്ച കമ്മിഷണര്‍ എ.കെ.എസ് പവാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

41 കമ്പനി അര്‍ദ്ധ സൈനിക വിഭാഗം, നാല് കമ്പനി സൈനിക വിഭാഗം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള പൊലീസ് സേന, ഡോഗ് സ്‌ക്വാഡ് എന്നിവയാണ് പരിശോധനയ്ക്കായി വിന്യസിച്ചിരിക്കുന്നത്‌.

800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗദയുടെ ആശ്രമം സ്‌ഥാപിച്ചിരിക്കുന്നത്. സിര്‍സയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന.

ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top