ഗുപ്റ്റിൽ മിന്നി; ന്യൂസീലന്‍ഡിനെതിരേ സ്‌കോട്ട്ലന്‍ഡിന് 173 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ സ്‌കോട്ട്ലന്‍ഡിന് 173 റണ്‍സ് വിജയലക്ഷ്യം. ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് അടിച്ചെടുത്തു. 56 പന്തില്‍ 93 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പ്രകടനമാണ് ന്യൂസീലന്‍ഡിനെ തുണച്ചത്.

ആറു ഫോറിന്റേയും ഏഴ് സിക്സിന്റേയും അകമ്പടിയോടെ ആയിരുന്നു ഗുപ്റ്റിലിന്റെ ഇന്നിങ്സ്. ഇതോടെ ട്വന്റി-20 ക്രിക്കറ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് ഗുപ്റ്റില്‍ സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇതിന് മുമ്പ് 3000 ക്ലബ്ബിലെത്തിയത്.

37 പന്തില്‍ 33 റണ്‍സോടെ ഗ്ലെന്‍ ഫിലിപ്സ് ഗുപ്റ്റിലിന് പിന്തുണ നല്‍കി. ഡാരില്‍ മിച്ചല്‍ 13 റണ്‍സെടുത്തപ്പോള്‍ ഒരു റണ്ണായിരുന്നു ഡേവണ്‍ കോണ്‍വേയുടെ സമ്പാദ്യം. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ പൂജ്യത്തിന് പുറത്തായി. ജെയിംസ് നീഷാം 10 റണ്‍സോടെ പുറത്താകാതെ നിന്നു. സ്‌കോട്ട്ലന്‍ഡിനായി ബ്രാഡ് വീലും സ്ഫയാന്‍ ശരീഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്ക് വാട്ട് ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ സ്‌കോട്ട്ലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ ഒന്നു വീതം വിജയവും തോല്‍വിയുമുള്ള ന്യൂസീലന്‍ഡ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളും തോറ്റ സ്‌കോട്ട്ലന്‍ഡ് അവസാന സ്ഥാനത്താണ്.

 

Top