ഇടുക്കി : ഗുണ്ടുമലയിലെ ബാലികയുടെ കൊലപാതകത്തിൽ ബന്ധുക്കളെ നുണ പരിശോധനക്ക് വിധേയരാക്കാനൊരുങ്ങി അന്വേഷണ ഉദ്യോഗസ്ഥർ. കഴിഞ്ഞ വർഷം സെപ്റ്റംബര്‍ ഒമ്പതിനാണ് ഗുണ്ടുമല എസ്‌റ്റേറ്റ് ലയത്തില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൂന്നാര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ കുട്ടി പീഡനത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. മൂന്നാര്‍ ദേവികുളം ഉടുംബന്‍ചോല സര്‍ക്കിള്‍ ഇന്‍സ്‌പെടക്ടര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണത്തിന്റെ ഭാഗമായി ഒരു മാസത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ എസ്‌റ്റേറ്റില്‍ ക്യാമ്പ് ചെയ്ത് അവിടുത്തെ തൊഴിലാളികളെയും ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കൊലപാതകത്തിൽ ബന്ധുക്കളെയടക്കം സംശയിക്കുന്ന സാഹചര്യത്തിലാണ് നിയമ നടപടി പൂര്‍ത്തിയാക്കി നുണപരിശോധനക്ക് വിധേയമാക്കാൻ ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്.