രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ ഭിന്നിപ്പിക്കുന്നു: ഗുലാം നബി ആസാദ്

ജമ്മു: തന്റേതുള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എന്നിരുന്നാലും, ഇത് കണക്കിലെടുക്കാതെ സമൂഹം ഐക്യത്തോടെ നിലകൊള്ളണമെന്നും ജാതിയോ മതമോ പരിഗണിക്കാതെ എല്ലാവര്‍ക്കും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് സമ്മതിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെയും ജാതിയുടെയും മറ്റ് കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഭിന്നത സൃഷ്ടിച്ചേക്കാം. എന്റേതുള്‍പ്പെടെ (കോണ്‍ഗ്രസ്) ഒരു പാര്‍ട്ടിയോടും ഇക്കാര്യത്തില്‍ പൊറുക്കാനാകില്ല. പൗരസമൂഹം ഒരുമിച്ച് നില്‍ക്കണം. ജാതിയും മതവും നോക്കാതെ എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ് കശ്മീരില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തങ്ങളില്‍ പാകിസ്താനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് ഹിന്ദുക്കള്‍, കാശ്മീരി പണ്ഡിറ്റുകകള്‍, കാശ്മീരി മുസ്ലീങ്ങള്‍, ഡോഗ്രകള്‍ എന്നിവരെയെല്ലാം ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top