ബില്‍ഖീസ് ബാനു കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: ഗുജറാത്ത് കലാപകാലത്തെ ബില്‍ഖീസ് ബാനു കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.

കേസിലെ 11 പ്രതികളുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവെക്കുകയും ചെയ്തു.

കേസില്‍ തെളിവ് നശിപ്പിച്ചെന്ന പേരില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോക്ടര്‍മാരും പൊലീസുകാരും ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി.

2002ല്‍ ഗുജറാത്ത് കലാപകാലത്താണ്, ഗര്‍ഭിണിയായിരുന്ന ബില്‍ഖീസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും ഇവരുടെ മൂന്നു വയസ്സുകാരിയായ മകള്‍ ഉള്‍പ്പെടെ 14 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു.

ഗുജറാത്ത് കോടതിയില്‍ കേസ് ശരിയായി പരിഗണിക്കപ്പെടില്ലെന്ന സുപ്രീംകോടതിയുടെ നിഗമനത്തില്‍ കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2008ല്‍ മുംബൈയിലെ പ്രത്യേക വിചാരണ കോടതി 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.

2016 ഒക്‌ടോബറിലാണ് കേസില്‍ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top