പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുജറാത്ത് സ്വദേശിയും;71 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എഫ്.ബി.ഐ

ന്യൂയോര്‍ക്ക്: യു.എസ്. അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. പുറത്തുവിട്ട പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുജറാത്ത് സ്വദേശിയും. അഹമ്മദാബാദില്‍നിന്നുള്ള ഭദ്രേഷ് കുമാര്‍ പട്ടേലാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

എഫ്.ബി.ഐ. കഴിഞ്ഞ നാലുവര്‍ഷമായി തേടുന്ന പിടികിട്ടാപ്പുള്ളിയാണ് ഭദ്രേഷ് കുമാര്‍ പട്ടേല്‍. ഭദ്രേഷ് കുമാറിനെ ആദ്യമായി പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 2017ലാണ്.

ഇയാളെ കണ്ടെത്താന്‍ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, ഫ്രഞ്ച് ഭാഷകളില്‍ അറിയിപ്പുകളും വിവിധ ചിത്രങ്ങളുമടങ്ങിയ പോസ്റ്ററുകളും എഫ്.ബി.ഐ. പുറത്തിറക്കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം യു.എസ്. ഡോളറാണ് (ഏകദേശം 71 ലക്ഷത്തോളം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

2015 ഏപ്രില്‍ 12-ന് മേരിലാന്‍ഡില്‍ ഭാര്യ പാലക് പട്ടേലിനെ കൊലപ്പെടുത്തിയശേഷമാണ് ഭദ്രേഷ് കുമാര്‍ പട്ടേല്‍ ഒളിവില്‍ പോയത്.ഡങ്കിന്‍ ഡോണറ്റ് സ്റ്റോറിലെ അടുക്കളയില്‍വെച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭദ്രേഷ് അപ്പാര്‍ട്ട്മെന്റിലേക്ക് പോകുകയും അവിടെ നിന്നും ടാക്‌സിയില്‍ ന്യൂജേഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലേക്കും പോയി. അന്ന് നെവാര്‍ക്കിലെ ഒരു ഹോട്ടലില്‍ തങ്ങിയ ഇയാള്‍ രാവിലെ അവിടെനിന്നും കടന്നുകളഞ്ഞു. ഇതിനുശേഷം ഭദ്രേഷ് എങ്ങോട്ടുപോയെന്നോ എവിടെയുണ്ടെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഭദ്രേഷ് കുമാര്‍ നെവാര്‍ക്കിലെ ഹോട്ടലില്‍ വരെ എത്തിയതായി എഫ്.ബി.ഐ. സ്ഥിരീകരിച്ചത്. ഇയാള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടേക്കാമെന്ന നിഗമനത്തെത്തുടര്‍ന്ന് ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും എഫ്.ബി.ഐ. അന്വേഷണം നടത്തിയിരുന്നു. ഡല്‍ഹിയിലെത്തിയ എഫ്.ബി.ഐ. ഏജന്റ് വിവിധ സംസ്ഥാനങ്ങളിലെ പോലീസുമായി സഹകരിച്ചും അന്വേഷണം നടത്തിവരികയാണ്. ഭദ്രേഷിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Top