gujarath financier used 700 people to deposit withdraw cash

അഹമ്മദാബാദ്: രാജ്യത്ത് നിന്ന് നോട്ടു അസാധുവാക്കിയതിനു ശേഷം അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഗുജറാത്തിലെ വ്യാപാരി ഉപയോഗിച്ചത് 700 പേരെ.

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ഭാജിയവാല എന്ന പണമിടപാടുകാരനാണ് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഇത്രയധികം ആളുകളെ ഉപയോഗിച്ചത്.

ഗുജറാത്തിലെ സൂററ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാജിയവാലക്ക് 400 കോടിയുടെ ആസ്തിയാണുള്ളത്. ഇയാളില്‍ നിന്ന് നേരത്തെ കണക്കില്‍ പെടാത്ത 10.45 കോടി രൂപയും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇയാള്‍ക്ക് 27 ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും ഇതില്‍ 20 എണ്ണം ബിനാമി അക്കൗണ്ടുകളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇയാള്‍ എത്ര പണം നിക്ഷേപിച്ചുവെന്നോ, പിന്‍വലിച്ചുവെന്നോ തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

10.45 കോടി പുതിയ നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 10.48 കോടിയുടെ സ്വര്‍ണം, 40.92 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍, 10.39 കോടിയുടെ വജ്രാഭരണങ്ങള്‍, 7 കോടിയുടെ വെള്ളി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

വിവിധ ആളുകളെ ഉപയോഗിച്ച് ഇയാള്‍ ഒരു ലക്ഷവും രണ്ടു ലക്ഷവും വീതം നവംബര്‍ 12,13,14 തീയതികളിലായി വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി നിക്ഷേപിച്ചിരുന്നു എന്നാണ് സി.ബി.ഐ പറയുന്നത്. അക്കൗണ്ടുകള്‍ പരിശോധിക്കാനുള്ള നടപടികള്‍ സി.ബി.ഐ സ്വീകരിച്ചുവരികയാണ്.

Top