പശുവിനെ കൊന്നുവെന്ന് ആരോപണം; ഗുജറാത്തില്‍ വയോധികന്‍ കസ്റ്റഡിയില്‍ മരിച്ചു

അഹമ്മദാബാദ്: പശുവിനെ കൊന്നുവെന്ന് ആരോപിച്ച് അറസ്റ്റുചെയ്ത വയോധികന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.

കോദര്‍ ഗാമറെന്ന 60 കാരനാണ് മരിച്ചത്.

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് കോദറിനെ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് കോദറിനെ മോചിപ്പിക്കാന്‍ പൊലീസ് ഇദ്ദേഹത്തിന്റെ മകനില്‍ നിന്ന് നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് കൊടുക്കാന്‍ നിര്‍വാഹമില്ലായിരുന്നുവെന്നും ഇതിനു പിന്നാലെയാണ് കോദര്‍ കൊല്ലപ്പെട്ട വിവരം അറിയുന്നതെന്നും മകന്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായാണ് കോദര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

എന്നാല്‍ കോദറിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു.

പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ കോദറിനെ സമീപത്തുള്ള ലോക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഖേദ് ബ്രഹ്മ സിവില്‍ ഹോസ്പിറ്റലിലേക്കും പിന്നീട് അഹമ്മദാബാദ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു.

Top