നോമ്പ് അത്താഴം കഴിക്കാൻ റാഷിദ് ഖാനൊപ്പം ഹാര്‍ദിക്; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അഹമ്മദാബാദ്: റമദാന്‍ മാസത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. നോമ്പെടുക്കുന്ന താരങ്ങള്‍ പല ഫ്രാഞ്ചൈസികളുടേയും ഭാഗമാണ്. അതിലൊരാള്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് റാഷിദ്. റാഷിദിനൊപ്പം അഫ്ഗാനില്‍ നിന്നുള്ള നൂര്‍ അഹമ്മദും ടൈറ്റന്‍സിലുണ്ട്. ഇരുവരും നോമ്പെടുത്താണ് കളിക്കാനിറങ്ങുന്നത്. മുന്‍ സീസണുകളിലും റാഷിദ് ഖാന്‍ നോമ്പെടുക്കുന്നതിന് കുറിച്ച് സംസാരിച്ചിരുന്നു.

ഇപ്പോള്‍ റാഷിദ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടായാണ് വൈറലായിരിക്കുന്നത്. അത്താഴത്തില്‍ പങ്കുകൊള്ളാന്‍ റാഷിദിനും നൂറിനുമൊപ്പം ഹാര്‍ദിക്കുമുണ്ടായിരുന്നു. ഹാര്‍ദിക്കിനൊപ്പം ഇരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ക്യാപ്റ്റനൊപ്പമാണ് ഇന്നത്തെ അത്താഴമെന്നും ഞങ്ങള്‍ക്കൊപ്പം ഇരുന്നതില്‍ സന്തോഷമുണ്ടെന്നും റാഷിദ് കുറിച്ചിട്ടു. ഹാര്‍ദിക് പോസ്റ്റിന് മറുപടിയും അയച്ചിട്ടുണ്ട്. ചിത്രം വൈറലായതോടെ ഹാര്‍ദിക് ഒരു വലിയ മനസിന് ഉടമയാണെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നു.

 

View this post on Instagram

 

A post shared by Rashid Khan (@rashid.khan19)

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ ഗുജറാത്ത് തകര്‍ത്തുവിട്ടത്. ഒരറ്റത്ത് നിലയുറപ്പിച്ച് അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശനും അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഡേവിഡ് മില്ലറുമാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 18.1 ഓവറില്‍ ഗുജറാത്തിന് ജയമൊരുക്കിയത്. സായ് സുദര്‍ശന്‍ (48 പന്തില്‍ 62), ഡേവിഡ് മില്ലര്‍ (16 പന്തില്‍ 31) പുറത്താവാതെ നിന്നു. സ്‌കോര്‍: ഡല്‍ഹി 162-8, ഗുജറാത്ത് 163-4.

ഗുജറാത്തിന്റെ തുടക്കം അത്ര നല്ലതൊന്നും ആയിരുന്നില്ല. 36 റണ്‍സിനിടെ ഇരു ഓപ്പണര്‍മാരെയും ബൗള്‍ഡാക്കി ആന്റിച്ച് നോര്‍ക്യ സീസണിലേക്ക് വരവറിയിച്ചു. വൃദ്ധിമാന്‍ സാഹ 7 പന്തില്‍ 14 ഉം ശുഭ്മാന്‍ ഗില്‍ 13 പന്തില്‍ 14 ഉം റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ബാറ്റ് പിഴച്ചു. 4 പന്തില്‍ 5 റണ്‍സെടുത്ത പാണ്ഡ്യയെ ഖലീല്‍ അഹമ്മദാണ് പറഞ്ഞയച്ചത്. സായ് സുദര്‍ശനൊപ്പം ചേര്‍ന്ന വിജയ് ശങ്കര്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ടീം സ്‌കോര്‍ 100 കടന്നതിന് പിന്നാലെ ശങ്കറിനെ(23 പന്തില്‍ 29) മിച്ചല്‍ മാര്‍ഷ് എല്‍ബിയില്‍ കുടുക്കി. എന്നാല്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സായ് സുദര്‍ശനും ഡേവിഡ് മില്ലറും ഗുജറാത്തിനെ ജയിപ്പിച്ചു.

Top