ഐ.പി.എല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്

15-ാമത് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ഗുജറാത്ത് ടൈറ്റൻസിന്. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴുവിക്കറ്റിന് തകർത്താണ് ഗുജറാത്ത് കന്നി സീസണിൽ, കന്നി കിരീടത്തിൽ മുത്തമിട്ടത്. 131 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാൻ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തിൽ 34 റൺസ് നേടുകയും ചെയ്ത ഹാർദിക് തന്നെ ഫൈനലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്തിനെ മുന്നിൽ നിന്നും നയിച്ചത്.

131 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് പിഴുതു. അഞ്ചു റൺസെടുത്ത സാഹയെ തകർപ്പൻ പന്തിലൂടെ പ്രസിദ്ധ് ക്ലീൻ ബൗൾഡാക്കി. 5–ാം ഓവറിൽ മാത്യു വെയ്ഡിനെ (10 പന്തിൽ ഒരു സിക്സ് അടക്കം 8) റിയാൻ പരാഗിന്റെ കൈകളിലെത്തിച്ച ട്രെന്റ് ബോൾട്ട് രാജസ്ഥാനു 2–ാം ബ്രേക്കും നൽകി.

ഇതോടെ രാജസ്ഥാൻ ഗുജറാത്തിന് മേൽ സമ്മർദം ചെലുത്തി. എന്നാൽ പവർപ്ലേ ഓവറുകൾ അവസാനിച്ചതോടെ ഗില്ലും പാണ്ഡ്യയും ചേർന്ന് ഗുജറാത്ത് ഇന്നിങ്സ് മുന്നോട്ടു നീക്കി. 30 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 34 റൺസ് നേടി നിർണായക ഇന്നിങ്‌സ് കാഴ്ചവെച്ചാണ് ഗുജറാത്ത് നായകൻ ക്രീസ് വിട്ടത്.

പാണ്ഡ്യയ്ക്ക് പകരം എത്തിയ മില്ലർ അനായാസം ബാറ്റ് ചെയ്യാൻ ആരംഭിച്ചതോടെ രാജസ്ഥാന്റെ വിജയ പ്രതീക്ഷകൾ അസ്തമിച്ചു. 18-ാം ഓവറിലെ ആദ്യ പന്തിൽ സിക്‌സടിച്ചുകൊണ്ട് ഗിൽ ഗുജറാത്തിന് കന്നി ഐ.പി.എൽ കിരീടം നേടിക്കൊടുത്തു. നേരത്തെ ടീമിലെ ബാറ്റിംഗ് കരുത്തിൽ പ്രതീക്ഷ അർപ്പിച്ചാണു ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരഞ്ഞടുത്തതെങ്കിലും രാജസ്ഥാൻ ടോട്ടൽ 130ൽ അവസാനിച്ചു. ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനു വേണ്ടി ഐപിഎൽ കിരീടം ഉയർത്താൻ സഞ്ജു സാംസണും രാജസ്ഥാനും ഇനിയും കാത്തിരിക്കാം.

Top