സിഎസ്കെക്ക് നിരാശ; ജയത്തുടക്കവുമായി ചാമ്പ്യന്‍മാർ

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം. സിഎസ്കെ മുന്നോട്ടുവെച്ച 178 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ നാല് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് നേടുകയായിരുന്നു. 36 പന്തില്‍ 63 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ടോപ് സ്കോററായപ്പോള്‍ രാഹുല്‍ തെവാട്ടിയ ഫിനിഷറായി.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. 50 പന്തില്‍ നാല് ഫോറും 9 സിക്‌സറും സഹിതം 92 റണ്ണെടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്റെ വെടിക്കെട്ടാണ് ചെന്നൈക്ക് സുരക്ഷിത സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായെത്തി 18-ാം ഓവറിലെ ആദ്യ പന്തിലാണ് റുതു സെഞ്ചുറിക്കരികെ മടങ്ങിയത്. അല്‍സാരി ജോസഫിന്റെ പന്തില്‍ ശുഭ്‌മാന്‍ ഗില്ലിനായിരുന്നു ക്യാച്ച്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതവും ജോഷ്വാ ലിറ്റില്‍ ഒന്നും വിക്കറ്റ് വീഴ്‌ത്തി.

മറ്റുള്ളവരൊക്കെ കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ഉന്നം പിഴച്ചു. ദേവോണ്‍ കോണ്‍വേ(6 പന്തില്‍ 1), മൊയീന്‍ അലി(17 പന്തില്‍ 23), ബെന്‍ സ്റ്റോക്‌സ്(6 പന്തില്‍ 7), അമ്പാട്ടി റായുഡു(12 പന്തില്‍ 12), ശിവം ദുബെ(18 പന്തില്‍ 19), രവീന്ദ്ര ജഡേജ(2 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍. അവസാന ഓവറില്‍ ജോഷ്വാ ലിറ്റിലിനെതിരെ സിക്‌സും ഫോറും നേടിയ എം എസ് ധോണി 7 പന്തില്‍ 14* ഉം മിച്ചല്‍ സാന്റ് നര്‍ 3 പന്തില്‍ ഒന്നും റണ്‍സുമായി പുറത്താവാതെ നിന്നു. തന്റെ പ്രതാപകാലം അവസാനിച്ചിട്ടില്ല എന്ന് ആരാധകരെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ധോണിയുടെ കൂറ്റന്‍ സിക്‌സ്.

മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയ്‌ക്കിടെ ഒരു വിക്കറ്റ് വീണെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 65ലെത്തിയിരുന്നു. 16 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമായി 25 നേടിയ സാഹയെ രാജ്‌വര്‍ധന്‍ ഹങര്‍ഗേക്കര്‍ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇംപാക്‌ട് പ്ലെയറായി സായ് സുന്ദരേശനെ പാണ്ഡ്യ പറഞ്ഞയച്ചു. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ കെയ്‌ന്‍ വില്യംസണിന് പകരമാണ് സായ് ക്രീസിലെത്തിയത്. ഹാർദിക് പാണ്ഡ്യ 11 പന്തില് എട്ടും വിജയ് ശങ്കർ21 പന്തില്‍ 27നും പുറത്തായപ്പോള്‍ അരർധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ(36 പന്തില്‍ 63) ഇന്നിംഗ്സ് നിർണായകമായി. അവസാന ഓവറില്‍ രാഹുല്‍ തെവാട്ടിയയും(15*), റാഷിദ് ഖാനും(10*) ഗുജറാത്തിന്റെ ജയമുറപ്പിച്ചു.

Top