ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തരുതെന്ന് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത്: ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ പൊതു, സ്വകാര്യ ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലിൽ, വിദ്യാർത്ഥിനികളെ ആർത്തവമുണ്ടോയെന്ന് പരിശോധിച്ച സംഭവത്തിനെതിരെ നൽകിയ പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി നിർദ്ദേശവുമായി വന്നത്.

ഇതിനായി മാർഗനിർദേശങ്ങൾ കൊണ്ടുവരണം. ആർത്തവം കളങ്കമാണെന്നാണ് സമൂഹം വിചാരിച്ചിരിക്കുന്നത്. ആർത്തവത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള പരമ്പരാഗതമായ നമ്മുടെ വിമുഖതയാണ് ഇതിന് കാരണം. ആർത്തവം കാരണം നിരവധി പേർക്ക് അവരുടെ ദൈനംദിന പ്രവർത്തികളിൽ നിന്നുപോലും മാറിനിൽക്കേണ്ടിവരുന്നു. പ്രാർത്ഥിക്കാനോ ദൈവിക ഗ്രന്ഥങ്ങൾ സ്പർശിക്കാനോ അവർക്ക് അനുവാദമില്ല. നഗരവാസികളായ സ്ത്രീകളെ പൂജാമുറിയിലും ഗ്രാമവാസികളായ സ്ത്രീകളെ അടുക്കളയിലും കയറ്റുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

“ആർത്തവത്തിന്റെ പേരിലുള്ള ഇത്തരം ഭ്രഷ്ടുകൾ പെൺകുട്ടികളുടെയും വനിതകളുടെയും വൈകാരിക, മാനസിക നിലകളെ സ്വാധീനിക്കുന്നുണ്ട്.രാജ്യത്തെ 88 ശതമാനം സ്ത്രീകളും കടലാസും ഉണങ്ങിയ ഇലയുമൊക്കെയാണ് രക്തം വലിച്ചെടുക്കാൻ ഉപയോഗിക്കുന്നത്. ഫലപ്രദമല്ലാത്ത ഇത്തരം കാര്യങ്ങൾ രോഗബാധയ്ക്ക് കാരണമാകും.”- കോടതി വ്യക്തമാക്കി.

 

Top