വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് നൽകുന്ന സഹായം വർധിപ്പിച്ച് ഗുജറാത്ത് സർക്കാർ

തിരുവനന്തപുരം: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയിൽ വൻവർധനവ് വരുത്തി ​ഗുജറാത്ത് സർക്കാർ. കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകൾക്കും ആശ്രിതർക്കുമുള്ള നഷ്ടപരിഹാരത്തുക ഒരുകോടിയായി ഉയർത്തിയത്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ ജവാൻ ദുരിതാശ്വാസ നിധിയിൽ നിന്നാണ്. ഗുജറാത്തിലെ വീരമൃത്യു വരിച്ച ജവാൻമാരുടെ ആശ്രിതർക്ക് സഹായം നൽകുന്നത്. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ശേഷിക്കുന്ന ആവശ്യങ്ങൾ സെക്രട്ടറിമാരുടെ ഉന്നതതല സമിതി പരിഗണിക്കുമെന്നും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘ്‍വി പറഞ്ഞു.

നിലവിൽ സംസ്ഥാന സർക്കാർ ജോലികളിൽ വിമുക്തഭടന്മാർക്ക് നൽകുന്ന സംവരണം ക്ലാസ്-1, 2 വിഭാഗങ്ങൾക്ക് 1%, ക്ലാസ് മൂന്നിന് 10%, ക്ലാസ് നാലിന് 20% എന്നിങ്ങനെയാണ്. വിമുക്തഭടന്മാർക്ക് അവരുടെ കുടുംബം പോറ്റുന്നതിനായി ഏകദേശം 16 ഏക്കർ ഭൂമി പാട്ടത്തിന് നൽകുമെന്ന് മന്ത്രി പറഞ്ഞു. രക്തസാക്ഷിയുടെ മക്കൾക്ക് 25 വയസ്സ് തികയുന്നതുവരെ അല്ലെങ്കിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് വരെ 500 രൂപ വീതം ധനസഹായം നൽകിയിരുന്നു. എന്നാൽ, ഇത് ഒരു കുട്ടിക്ക് 5,000 രൂപയായി വർധിപ്പിച്ചു. രക്തസാക്ഷിയുടെ അമ്മയ്ക്കും പിതാവിനും പ്രതിമാസം 500 രൂപ നൽകിയിരുന്നതിൽ നിന്ന് 5000 രൂപയായി വർധിപ്പിച്ചു.

Top