ഗുജറാത്തില്‍ കോവിഡ് ബാധിതനായ ആള്‍ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍

അഹമ്മദാബാദ്: കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍. അഹമ്മദാബാദ് ബിആര്‍ടിഎസ് സ്റ്റാന്‍ഡിലാണ് അറുപത്തേഴുകാരനായ ആളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കിയിരുന്നു.

സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടു.

മെയ് 10 മുതല്‍ ഇയാള്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ഡാനിലിംഡ പ്രദേശത്തെ ബിആര്‍ടിസി ബസ് സ്റ്റേഷനിലാണ് ഇയാളുടെ മൃതദേഹം സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്. ഒരു കത്തും മൊബൈല്‍ ഫോണും ഇയാളുടെ പോക്കറ്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കും പൊലീസിനുമെതിരെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ക്വാറന്റീനിലായ തങ്ങളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മരിച്ച വിവരം അറിയിച്ചതെന്ന് കുടുംബം ആരോപിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുന്നതിന് മുമ്പ് പൊലീസ് ഒരന്വേഷണവും നടത്തിയില്ലെന്നും ആശുപത്രിയില്‍ നിന്ന് എങ്ങനെ ഇയാള്‍ പുറത്ത് പോയതെന്ന് പ്രത്യേക അന്വേഷണം നടത്തണമെന്നും മരിച്ചയാളുടെ സഹോദരന്‍ ആവശ്യപ്പെട്ടു.

Top