ഗുജറാത്തിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ പോക്‌സോ കേസ്

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഗുജറാത്തിലെ ബിജെപി എംഎല്‍എ ഉള്‍പ്പടെ രണ്ടുപേര്‍ക്കെതിരെ പോക്‌സോ കേസ്. എംഎല്‍എ ഗജേന്ദ്രസിങ് പര്‍മറിനും, മഹേഷ് പട്ടേലിനുമെതിരെയാണ് പൊലീസ് കേസ് എടുത്തത്.

എംഎല്‍എയും ഗുജറാത്തിലെ ബിജെപി നേതാവുമായ പര്‍മറുമായി തങ്ങള്‍ ബന്ധുക്കളായിരുന്നെന്ന് കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നു.2020 നവംബറില്‍ ജായ്‌സാല്‍മീറിലേക്കുള്ള യാത്രയ്ക്കിടെ ഗജേന്ദ്ര സിങും മഹേഷും ചേര്‍ന്ന് മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും തുടര്‍ന്ന് ഇരുവരുമായി താന്‍ വഴക്കിട്ടതായും യുവതി പറയുന്നു.

ഇത് സംബന്ധിച്ച് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവതി രാജസ്ഥാനിലെ സിരോഹി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സിറ്റിങ് എംഎല്‍എയായ ഗജേന്ദ്രസിങ് കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്നെന്നും ഇവര്‍ പറയുന്നു. അഹമ്മദാബാദ് പൊലിസില്‍ പരാതി നല്‍കിയതിന് പിന്നാലെ തനിക്ക് തുടര്‍ച്ചയായി ഭീഷണികള്‍ വന്ന സാഹചര്യത്തിലാണ് 2021ല്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും യുവതി പറഞ്ഞു.

Top