ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കിയവർക്ക് നന്ദി; വോട്ട് ചെയ്ത് മോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാനിപ്പിലെ നിഷാന്‍ പബ്ലിക് സ്‌കൂളിലായിരുന്നു മോദി വോട്ട് രേഖപ്പെടുത്തിയത്. വോട്ടര്‍മാര്‍ക്കിടയില്‍ ക്യൂ നിന്ന ശേഷമാണ് മോദി സമ്മതിദാനാവകാശം വിനിയോഗിച്ചത്.

‘ജനാധിപത്യത്തിന്റെ ഉത്സവം’ ആഘോഷമാക്കിയ വോട്ടര്‍മാരെയും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ ജനാധിപത്യത്തിന്റെ ഈ ഉത്സവം വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ആഘോഷിച്ചത്. ഈ ആഘോഷത്തില്‍ പങ്കാളിയായ എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ തെരഞ്ഞെടുപ്പ് വളരെ ഗംഭീരമായി നടത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും അഭിനന്ദിക്കുന്നുവെന്ന് വോട്ട് ചെയ്ത ശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ വോട്ടര്‍മാരും ഈ ആവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടടുപ്പ് വൈകീട്ട് അഞ്ച് മണിവരെ തുടരും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തും. പതിനാല് ജില്ലകളിലെ 93 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട വോട്ടടുപ്പ് നടക്കുന്നത്. 833 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ആദ്യഘട്ടവോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കുറവായിരുന്നു പോളിങ്ങ്.ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ഡിസംബര്‍ എട്ടിനാണ്.

Top