കോണ്‍ഗ്രസോ ബിജെപിയോ? ഗുജറാത്തും ഹിമാചലും ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം

modi-rahul

ന്യൂഡെല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്,ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്നറിയാം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.

ഗുജറാത്തില്‍ വര്‍ഷങ്ങളായി തുടരുന്ന ഭരണം നിലനിര്‍ത്താന്‍ ബിജെപി ലക്ഷ്യമിടുമ്പോള്‍ കൈവിട്ട അധികാരം തിരിച്ചുപിടിക്കലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഹിമാചല്‍ പ്രദേശില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞ് ശ്രമിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷം അധികാരം വീണ്ടെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഗുജറാത്തിലെ ഫലത്തിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന വിശേഷണമാണ് ഇന്ത്യന്‍ രഷ്ട്രീയം ഗുജറാത്തിന് ന്‍കിയിരിക്കുന്നത്.

182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയില്‍ കേവലഭൂരിപക്ഷം നേടാന്‍ 92 സീറ്റുകള്‍ ജയിക്കണം.നവംബര്‍ ഒന്‍പത്, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 68.41 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കുറവാണിത്. രണ്ടാം ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നും എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടുന്നു.

രാഹുലും മോദിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിട്ടായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്.

ഹിമാചല്‍ പ്രദേശിലും ബിജെപിയുടെ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഇവിടെ ഭരണം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. 68 സീറ്റുകള്‍ ഉള്ള ഹിമാചലില്‍ കേവലഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് വേണ്ടത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമാണിത്. അതിനാല്‍ രാഹുലിന് നിര്‍ണായകമാണ് ഈ ഫലം.

Top