ഇസ്രയേലില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ലോക മുത്തച്ഛന്‍ അന്തരിച്ചു

ജെറുസലേം: ലോകത്തെ ഏറ്റവും പ്രായംകൂടിയ ആള്‍ അന്തരിച്ചു.

113 വയസ്സുകാരനായ യിസ്രയേല്‍ ക്രിസ്റ്റലാണ് ഇസ്രയേലിലെ ഹൈഫയില്‍ ലോകത്തോട് വിട പറഞ്ഞത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ചയാളാണ് ഇദ്ദേഹം.

2016 മാര്‍ച്ചിലാണ് ക്രിസ്റ്റലിനെ ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി അംഗീകരിച്ചത്.

1903-ല്‍ തെക്കുപടിഞ്ഞാറന്‍ വാര്‍സോയില്‍ നിന്ന് 146 കിലോമീറ്റര്‍ അകലെയുള്ള സര്‍നൗ ഗ്രാമത്തിലാണ് ജനനം. ഒന്നാം ലോകമഹായുദ്ധകാലത്ത് റഷ്യന്‍ സൈന്യത്തിലെ സൈനികനായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്‍. രണ്ടാം ലോകമഹായുദ്ധകാലത്താണ് നാസികളുടെ പിടിയിലകപ്പെട്ട് കൂട്ടക്കൊല തടവറയിലെത്തിയത്. ഇക്കാലത്ത് ഭാര്യയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ഇതിനുശേഷം ഇസ്രയേലിലെത്തി വീണ്ടും വിവാഹിതനായി.

ജപ്പാന്‍കാരനായ യസുത്തരോ ക്വയിദ (112) മരിച്ചതിനെ തുടര്‍ന്നായിരുന്നു ക്രിസ്റ്റല്‍ ലോക മുത്തശ്ശന്‍ പദവിയിലെത്തിയത്.

Top