ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന: ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജാര്‍ഖണ്ഡ് ലഖന്‍പൂര്‍ താനാ റാംഖര്‍ സ്വദേശി ലഹീറാം ബസ്‌കിയുടെ മകന്‍ ബെജമിന്‍ ബസ്‌കി(29) ആണ് മരിച്ചത്.

കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കടയിലെ തോട്ടത്തില്‍ ജോലിക്കായി ഇന്നലെ രാവിലെയാണ് ബെജമിന്‍ ഉള്‍പ്പെടെ 5 പേര്‍ എത്തിയത്. തോട്ടത്തിനു നടുവില്‍ കുളത്തിനോടു ചേര്‍ന്ന ഷെഡില്‍ ഇവരെ ക്വാറന്റീനില്‍ പാര്‍പ്പിച്ചു. ഭക്ഷണം പാകം ചെയ്യാനുള്ള വസ്തുക്കള്‍ക്കൊപ്പം കത്തി വാങ്ങി നല്‍കിയിരുന്നു.

ഉച്ചഭക്ഷണം തയാറാക്കാനായി സാധനങ്ങള്‍ അരിഞ്ഞുകൊണ്ടിരുന്ന ബെജമിന്‍ കഴുത്ത് മുറിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനു നല്‍കിയ മൊഴി. ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. തോട്ടത്തില്‍ പണിയെടുത്തിരുന്ന അതിഥിത്തൊഴിലാളികളും ഇയാള്‍ ജീവനൊടുക്കുന്നതു കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ ജാര്‍ഖണ്ഡില്‍ നിന്ന് എത്തുന്നതിനിടെ വാഹനത്തില്‍ വച്ചും ഇയാള്‍ അസ്വാഭാവികമായി പെരുമാറിയെന്ന് വിവരമുണ്ട്.

മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് ജീവനൊടുക്കിയെന്നാണു നിഗമനം. ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെയും എസ്എച്ച്ഒ വിശാല്‍ ജോണ്‍സന്റെയും നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ഫൊറന്‍സിക് സംഘം തെളിവെടുപ്പ് നടത്തിയശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

 

Top